മെൽബൺ: നഗരത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള കീലർ ഡൗൺസിലെ ഒരു വീടിന്റെ പിൻമുറ്റത്ത് നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് പ്രദേശവാസി കുഞ്ഞിനെ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പാരാമെഡിക്സ് സംഘം ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.
കുഞ്ഞിനെ കണ്ടെത്തിയ വീടിനോട് ചേർന്നുള്ള മറ്റൊരു വീട്ടിൽ നിന്ന് ഇരുപതുകളിൽ പ്രായമുള്ള ഒരു യുവതിയെയും കണ്ടെത്തിയിട്ടുണ്ട്. ഇവരെയും കുഞ്ഞിനെയും സൺഷൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവസ്ഥലത്തിന് സമീപം രക്തം പുരണ്ട വസ്ത്രങ്ങളും ടവ്വലുകളും കണ്ടെത്തിയതായി സാക്ഷികൾ മൊഴി നൽകി. ഇന്ന് രാവിലെ 7.45-നും 8 മണിക്കും ഇടയിൽ വലിയൊരു ശബ്ദം കേട്ടിരുന്നതായി അയൽവാസിയായ മൈക്കൽ ടൈറ്റ് പറഞ്ഞു. ഇതിന് പിന്നാലെയാണ് അത്യാഹിത വിഭാഗം വാഹനങ്ങൾ സ്ഥലത്തെത്തിയത്.
സ്റ്റേറ്റ് എമർജൻസി സർവീസ് (SES) സംഭവസ്ഥലത്ത് തമ്പടിക്കുകയും തെരുവിലേക്കുള്ള ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. യുവതിയുടെ നീക്കങ്ങളെക്കുറിച്ചും പ്രസവം നടന്ന സാഹചര്യത്തെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കുഞ്ഞ് എപ്പോഴാണ് ജനിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ ക്രൈം സ്റ്റോപ്പേഴ്സുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

