ന്യൂഡൽഹി: ലോക്‌സഭ സ്പീക്കർ ഒം ബിർലയെ പദവിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെക്കുറിച്ചുള്ള ചർച്ച ലോക്‌സഭയിൽ ആരംഭിച്ചു. പ്രമേയത്തെക്കുറിച്ചുള്ള ചർച്ചയ്ക്കായി സഭയിൽ 10 മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ട്. കോൺഗ്രസ് എംപി ഡോ. മുഹമ്മദ് ജവേദ് ആണ് പ്രമേയം ലോക്‌സഭയിൽ അവതരിപ്പിച്ചത്. ആവശ്യമായ കുറഞ്ഞത് 50 എംപിമാരുടെ പിന്തുണ ലഭിച്ചതിനെ തുടർന്ന് പ്രമേയം സഭ പരിഗണിക്കാൻ അംഗീകരിക്കുകയായിരുന്നു.
സ്പീക്കർ ഒം ബിർല പാർലമെന്ററി പ്രവർത്തനങ്ങളിൽ പക്ഷപാതപരമായ സമീപനം സ്വീകരിച്ചതായി പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ നേതാവിനും മറ്റു അംഗങ്ങൾക്കും സംസാരിക്കാൻ അവസരം നിഷേധിച്ചതടക്കമുള്ള നടപടികൾ കാരണം ഈ പ്രമേയം കൊണ്ടുവരേണ്ടി വന്നതായി അവർ വ്യക്തമാക്കി. അതേസമയം ഭരണപക്ഷം പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തള്ളിക്കളഞ്ഞു. സ്പീക്കർ സഭയുടെ പ്രവർത്തനം നിഷ്പക്ഷമായി നടത്തിവരുന്നതാണെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഭരണപക്ഷ എംപിമാർ വ്യക്തമാക്കി.

