സിഡ്‌നി: 2027-ലെ തിരഞ്ഞെടുപ്പ് പ്രചാരണം തന്റെ അവസാനത്തേതായിരിക്കുമെന്ന് ന്യൂ സൗത്ത് വെയ്‌ൽസ് പ്രീമിയർ ക്രിസ് മിൻസ് പ്രഖ്യാപിച്ചു. അതിനുശേഷം മറ്റൊരു കാലാവധി കൂടി താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ, 2032-ൽ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന മെട്രോ വെസ്റ്റ് പദ്ധതിയെക്കുറിച്ചും അന്നത്തെ സിഡ്‌നിയെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങളെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം.
2031-ലെ തിരഞ്ഞെടുപ്പിന് ശേഷം താൻ പ്രീമിയർ സ്ഥാനത്ത് ഉണ്ടാകില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. “ആ സമയത്ത് ഞാൻ ഈ പദവിയിൽ ഉണ്ടാകില്ല. എങ്കിലും ഒരു പൗരനെന്ന നിലയിൽ, യുവാക്കൾക്ക് വീട് വാങ്ങാനുള്ള സാമ്പത്തിക ശേഷി വർദ്ധിപ്പിക്കുന്നതിൽ വലിയ മാറ്റമുണ്ടാക്കാൻ നമുക്ക് സാധിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു,” ക്രിസ് മിൻസ് പറഞ്ഞു. 2027-ലെ തിരഞ്ഞെടുപ്പിൽ ഒരുപക്ഷേ താൻ പരാജയപ്പെട്ടേക്കാം എന്ന സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല.
ന്യൂ സൗത്ത് വെയ്‌ൽസിന്റെ 47-ാമത് പ്രീമിയറായ ക്രിസ് മിൻസ്, 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലേബർ പാർട്ടിയെ അധികാരത്തിൽ എത്തിച്ചത്. 2015-ൽ കൊഗാറയിൽ നിന്നുള്ള അംഗമായാണ് അദ്ദേഹം നിയമസഭയിലെത്തിയത്. 2021 ജൂണിൽ പ്രതിപക്ഷ നേതാവായ അദ്ദേഹം 2023 മാർച്ചിൽ പ്രീമിയറായി ചുമതലയേറ്റു. സിഡ്‌നിയുടെ പടിഞ്ഞാറൻ മേഖലകളിൽ ലിബറൽ പാർട്ടിയുടെ സുരക്ഷിത സീറ്റുകൾ പിടിച്ചെടുത്താണ് ലേബർ പാർട്ടി വൻ വിജയം നേടിയത്.
ഭരണത്തിലേറാൻ നൽകിയ വാഗ്ദാനങ്ങൾ മിൻസ് വീണ്ടും ആവർത്തിച്ചു. പൊതുഗതാഗത സൗകര്യങ്ങൾക്ക് അരികിലായി അത്യാധുനികമായ അപ്പാർട്ട്‌മെന്റുകൾ നിർമ്മിക്കുന്നതിലൂടെ മാത്രമേ സാധാരണക്കാർക്ക് വീട് ലഭ്യമാക്കുന്ന പ്രശ്നം പരിഹരിക്കാൻ സർക്കാരിന് സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത വർഷം മാർച്ചിൽ എൻഎസ്ഡബ്ല്യു നിവാസികൾ വീണ്ടും പോളിംഗ് ബൂത്തിലെത്താനിരിക്കെയാണ് മിൻസിന്റെ ഈ പ്രഖ്യാപനം

