പനാമ സിറ്റി: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകളിലൊന്നായ പനാമ കനാലിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട തർക്കത്തിൽ ചൈനയ്ക്ക് കനത്ത തിരിച്ചടി നൽകി പനാമ സുപ്രീം കോടതിയുടെ നിർണ്ണായക വിധി. കനാലിന്റെ ഇരുവശങ്ങളിലുമുള്ള പ്രധാന തുറമുഖങ്ങൾ പ്രവർത്തിപ്പിക്കാൻ ഹോങ്കോംഗ് ആസ്ഥാനമായുള്ള സികെ ഹച്ചിസൺ ഹോൾഡിംഗ്സിന് (CK Hutchison) നൽകിയിരുന്ന കരാർ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി റദ്ദാക്കിയത്. ചൈനീസ് സർക്കാരുമായി അടുത്ത ബന്ധമുള്ള കമ്പനിയെ തന്ത്രപ്രധാനമായ കനാൽ മേഖലയിൽ നിന്ന് പുറത്താക്കാനുള്ള നീക്കം അമേരിക്കയുടെ വലിയ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
പനാമ കനാലിന്റെ അറ്റ്ലാന്റിക്, പസഫിക് പ്രവേശന കവാടങ്ങളിലെ ക്രിസ്റ്റോബൽ, ബാൽബോവ തുറമുഖങ്ങൾ 1997 മുതൽ ഈ ചൈനീസ് കമ്പനിയാണ് നിയന്ത്രിച്ചിരുന്നത്. 2021-ൽ പുതുക്കി നൽകിയ 25 വർഷത്തെ കരാറാണ് ഇപ്പോൾ കോടതി അസാധുവാക്കിയിരിക്കുന്നത്. കമ്പനിക്ക് അനാവശ്യ നികുതി ഇളവുകളും പ്രത്യേക അവകാശങ്ങളും നൽകിയത് പനാമയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും രാജ്യത്തിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. വിധി വന്നതിന് പിന്നാലെ ഈ തുറമുഖങ്ങളുടെ നടത്തിപ്പ് താൽക്കാലികമായി ഡാനിഷ് കമ്പനിയായ മെർസ്കിനെ (Maersk) പനാമ ഏൽപ്പിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിദേശനയത്തിന്റെ ഭാഗമായി പനാമ കനാലിലെ ചൈനീസ് സ്വാധീനം കുറയ്ക്കാൻ നടന്ന ശക്തമായ സമ്മർദ്ദങ്ങൾക്കൊടുവിലാണ് ഈ കോടതി വിധി വരുന്നത്. എന്നാൽ വിധിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ചൈന പ്രതികരിച്ചത്. വിധി രാഷ്ട്രീയ പ്രേരിതമാണെന്നും ചൈനീസ് കമ്പനികളുടെ താല്പര്യം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിധിക്കെതിരെ സികെ ഹച്ചിസൺ അന്താരാഷ്ട്ര തലത്തിൽ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ഈ നീക്കം പനാമയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ വലിയ വിള്ളലുണ്ടാക്കുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തൽ.

