രാഹുലിനായി വലവിരിച്ച് പോലീസ്; കീഴടങ്ങാതെ ഒമ്പതാം ദിവസവും ഒളിവ് ജീവിതം തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം : ബലാത്സംഗ കേസില്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് കീഴടങ്ങാതെ ഒളിവ് ജീവിതം തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍.ഒന്‍പതാം ദിവസമാണ് രാഹുല്‍ പൊലീസിന്റെ കണ്ണു വെട്ടിച്ച് ഒളിയിടങ്ങളില്‍ അഭയം പ്രാപിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് കാസര്‍കോട് ഹോസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങും എന്ന അഭ്യൂഹം പരന്നെങ്കിലും അതുണ്ടായില്ല.ബെംഗളൂരു നഗരത്തില്‍ അടക്കം രാഹുല്‍ ഒളിവില്‍ കഴിഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തിയ പോലീസ് രാഹുല്‍ ഇപ്പോഴും കര്‍ണാടകയില്‍ തന്നെയാണെന്നാണ് കരുതുന്നത്.അതിനിടെ രാഹുല്‍ ഇന്ന് കേരളത്തിലെ കോടതികളില്‍ എവിടെയെങ്കിലും കീഴടങ്ങിയേക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്.പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും ഈ മുന്നറിയിപ്പ് വിവിധ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നല്‍കിയിട്ടുണ്ട്.

പലതവണ മൊബൈലും കാറും മാറി മാറി ഉപയോഗിച്ചാണ് രാഹുല്‍ ഒളിവില്‍ കഴിയുന്നത്. സിസിടിവി ക്യാമറകളുള്ള റോഡുകള്‍ പരമാവധി ഒഴിവാക്കി സുഹൃത്തായ യുവ നടിയുടെ ചുവന്ന പോളോ കാറില്‍ പൊള്ളാച്ചിയിലെത്തി അവിടെ നിന്നും മറ്റൊരു കാറില്‍ കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു.പിന്നീട് കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയിയായ ബാഗലൂരിലെത്തി അവിടത്തെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിഞ്ഞു. ഇവിടേക്ക് അന്വേഷണ സംഘം എത്തുന്നുവെന്ന വിവരം അറിഞ്ഞ് പിന്നീട് ബെംഗളൂരുവിലേക്കും രാഹുല്‍ പോയി. ബെംഗളൂരുവില്‍ അന്വേഷണ സംഘം എത്തുന്നതിനു മുന്‍പെ രാഹുല്‍ രക്ഷപ്പെട്ടു.പൊലീസ് എത്തുന്ന കാര്യം രാഹുല്‍ എങ്ങനെയാണ് മുന്‍കൂട്ടി അറിയുന്നതെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളാണോ രാഹുലിന് അഭയം ഒരുക്കുന്നതെന്നും സംശയമുണ്ട്.

മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുല്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഹര്‍ജി തളളിയതോടെയാണിത്. ഇന്നുതന്നെ ബെഞ്ചില്‍ ഹര്‍ജി കൊണ്ടുവന്ന് പൊലീസിന്റെ അറസ്റ്റ് നീക്കം തടയാനാണ് രാഹുല്‍ ശ്രമിക്കുന്നത്. രാഹുലിന് എതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണ സംഘം വിപുലീകരിക്കും.വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാകും അന്വേഷണം നടക്കുക. ഇതിനിടെ, പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് പൊലീസ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *