ചിറ്റൂരില്‍ ആറ് വയസുകാരന്റേത് മുങ്ങി മരണമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

പാലക്കാട്: ചിറ്റൂരിലെ ആറ് വയസ്സുകാരന്‍ സുഹാന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സുഹാന്റെ ശരീരത്തില്‍ സംശയാസ്പദമായ മുറിവുകളും പരിക്കുകളും ഇല്ലെന്ന് കണ്ടെത്തി.സുഹാനെ കാണാതായി 21 മണിക്കൂറിനു ശേഷമാണ് മൃതദേഹം വീട്ടില്‍ നിന്നും അല്പം മാറിയുള്ള കുളത്തില്‍ കണ്ടെത്തിയത്.സുഹാന്റെ പിതാവ് അനസ് വിദേശത്ത് നിന്ന് പാലക്കാട് എത്തി.

ഇന്നലെ രാവിലെ 11 മണിക്ക് ശേഷമാണ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാന്‍ സഹോദരനോട് പിണങ്ങി പുറത്തേക്ക് പോയത്.സംസാരിക്കാന്‍ പ്രയാസം നേരിട്ടിരുന്ന കുട്ടി തിരിച്ചു വരാതായതോടെയാണ് തെരച്ചില്‍ തുടങ്ങിയത്.വീടിനു സമീപത്തെ പാടശേഖരങ്ങളിലും കുളങ്ങളിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലും പലവട്ടം ഇന്നലെ തന്നെ തെരഞ്ഞതാണ്. അഗ്‌നിരക്ഷാ സേനയും പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവില്‍ സുഹാന്റെ മൃതദേഹമാണ് കണ്ടെടുത്തത്.

വീട്ടില്‍ നിന്നും 800 മീറ്ററോളം മാറിയുള്ള കുളത്തിന്റെ മധ്യ ഭാഗത്തായി കുഞ്ഞിന്റെ മൃതദേഹം കമഴ്ന്നു കിടക്കുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്.അഗ്‌നിരക്ഷ സേനയെത്തി മൃതദേഹം പുറത്തെടുത്തു ആശുപത്രിയിലേക്ക് മാറ്റി.വീട്ടില്‍ നിന്നും ഇത്ര ദൂരം കുട്ടി എങ്ങനെ എത്തിയെന്നതിലടക്കം അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.റോഡില്‍ നിന്നും ചെറിയ കനാല്‍ കടന്നു വേണം കുളത്തിലേക്ക് എത്താന്‍. വീട്ടില്‍ നിന്നും ദൂരമുള്ളതിനാല്‍ കുട്ടി തനിച്ചു ഇവിടേക്ക് എത്തില്ലെന്ന ധാരണയില്‍ ഈ കുളത്തില്‍ തെരച്ചില്‍ നടത്തിയിരുന്നില്ല.

സുഹാന്റെ മാതാവ് നീലഗിരി പബ്ലിക് സ്‌കൂള്‍ അധ്യാപികയാണ്. കുട്ടിയെ കാണാതാകുമ്പോള്‍ അവര്‍ സ്‌കൂളിലെ ഒരു ആവശ്യത്തിനായി പോയതായിരുന്നു. സുഹാന്റെ സഹോദരനും മുത്തശ്ശിയും അമ്മയുടെ സഹോദരിയും മക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ ദുരൂഹത ഇല്ലെന്നാണ് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ പ്രതികരണം. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *