യുവതിയുടെ സൈബര്‍ അധിക്ഷേപ പരാതിയില്‍ രാഹുല്‍ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ് ; എആര്‍ ക്യാന്പിലേക്ക് കൊണ്ടുപോയി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതിയുടെ സൈബര്‍ അധിക്ഷേപ പരാതിയില്‍ രാഹുല്‍ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് രാഹുല്‍ ഈശ്വറെ എആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി. സൈബര്‍ പൊലീസ് ആണ് രാഹുല്‍ ഈശ്വറെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെ 4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്.ഇത് പരിശോധിച്ചതിന് ശേഷമാണ് പൊലീസ് തുടര്‍നടപടികളിലേക്ക് കടന്നത്.കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആര്‍എല്‍ ഉള്‍പ്പെടെ നല്‍കിയ പരാതിയിലാണ് പൊലീസിന്റെ നിര്‍ണായക നീക്കം.

അതേസമയം, ലൈംഗിക പീഡന കേസില്‍ ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഫ്‌ലാറ്റിലെ പരിശോധന പൂര്‍ത്തിയാക്കി അന്വേഷണ സംഘം മടങ്ങി. ഫ്‌ലാറ്റില്‍ ഉള്ളത് ഒരു മാസത്തെ സിസിടിവി ബാക്ക് അപ്പാണെന്ന് പൊലീസ് കണ്ടെത്തി. നാളെ അന്വേഷണ സംഘം വീണ്ടും ഫ്‌ലാറ്റില്‍ എത്തും. കെയര്‍ടേക്കറില്‍ നിന്ന് വിവരങ്ങള്‍ തേടും. ഫ്‌ലാറ്റില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. രാഹുല്‍ അവസാനം ഫ്‌ലാറ്റില്‍ എത്തിയത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.രാഹുലിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ഫസലിനെ ഇന്ന് ചോദ്യം ചെയ്തു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലും പരിശോധന നടത്തും.

എന്നാല്‍, രാഹുലിന്റെ ഫ്‌ലാറ്റില്‍ നിന്ന് ഫോണുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായില്ല. രാഹുല്‍ മുങ്ങിയ വഴി കണ്ടെത്താന്‍ പാലക്കാട് പൊലീസ് പരിശോധന നടന്നു വരികയാണ്. നഗരത്തിലെ 9 ഇടങ്ങളിലെ സിസിടിവികള്‍ പൊലീസ് പരിശോധിക്കുകയാണ്. വ്യാഴാഴ്ച വൈകീട്ട് കണ്ണാടിയില്‍ നിന്നും മുങ്ങിയതു മുതലുള്ള ദുശ്യങ്ങള്‍ ആണ് പരിശോധിക്കുന്നത്. എസ്‌ഐടിയുടെ ആവശ്യപ്രകാരം സ്‌പെഷ്യല്‍ ബ്രാഞ്ച് ആണ് പരിശോധന നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *