ഹമാസ് തടവറയില്‍ അനുഭവിച്ചത് നരകതുല്യമായ പീഡനം; താന്‍ നേരിട്ട അതിക്രൂരമായ ശാരീരിക-ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ലോകത്തോട് വെളിപ്പെടുത്തി റാമി ഗോനെന്‍

ഷിഫാ ആശുപത്രിയിലെ ആ മുറിയില്‍ ചുറ്റും കൂടിനിന്നവര്‍ വസ്ത്രങ്ങള്‍ വലിച്ചുകീറി’; ശുചിമുറിയില്‍ പോകുമ്പോഴും തോക്കുമായി കൂടെ വരും; ഉറങ്ങുമ്പോള്‍ കൈകളില്‍ വിലങ്ങ്; ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണി.

ഗസയിലെ ഹമാസ് തടവറയില്‍ 471 ദിവസങ്ങള്‍ ബന്ദിയായി കഴിയേണ്ടി വന്ന 25-കാരിയായ റോമി ഗോനെന്‍, താന്‍ നേരിട്ട അതിക്രൂരമായ ശാരീരിക-ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ആദ്യമായി ലോകത്തോട് വെളിപ്പെടുത്തി.

വ്യാഴാഴ്ച ഇസ്രായേലിലെ ചാനല്‍ 12-ലെ ‘ഉവ്ദ’ എന്ന പ്രോഗ്രാമിലൂടെയാണ് റോമി തന്റെ ഭയാനകമായ അനുഭവങ്ങള്‍ പങ്കുവെച്ചത്. നാല് വ്യത്യസ്ത വ്യക്തികളില്‍ നിന്നായി പലപ്പോഴായി താന്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് റോമി വികാരാധീനയായി പറഞ്ഞു.

2023 ഒക്ടോബര്‍ 7-ന് ഇസ്രായേലില്‍ നടന്ന നോവ മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുക്കുമ്പോഴാണ് റോമിയെ ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.അന്ന് 23 വയസ്സായിരുന്നു റോമിക്ക്.തട്ടിക്കൊണ്ടുപോകുന്നതിനിടെ ഭീകരരുടെ വെടിയേറ്റ റോമിയുടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.ഈ മുറിവുമായിട്ടാണ് അവരെ ഗസയിലെ തടവറയിലേക്ക് മാറ്റിയത്.ഗസയിലേക്ക് എത്തിച്ചയുടന്‍ തന്നെ റോമിയെ ഷിഫാ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.വെടിയേറ്റ കൈയ്ക്ക് ചികിത്സ നല്‍കാനാണ് അവിടെ എത്തിച്ചതെങ്കിലും,അവിടെയും താന്‍ അപമാനിക്കപ്പെട്ടതായി റോമി വെളിപ്പെടുത്തി.
ചുറ്റും കൂടിനിന്നവര്‍ തന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറിയെന്ന് റോമി പറഞ്ഞു. ‘ഏകദേശം 15 ഓളം പേര്‍ ഒരേസമയം എന്നെ സ്പര്‍ശിക്കുന്നുണ്ടായിരുന്നു.എന്റെ വസ്ത്രങ്ങള്‍ അവര്‍ വലിച്ചുകീറി.നഗ്‌നയായി അവിടെ കിടക്കേണ്ടി വന്ന ആ നിമിഷം എന്റെ ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെട്ടതുപോലെ എനിക്ക് തോന്നി.എല്ലാം മുകളില്‍ നിന്ന് നോക്കിക്കാണുന്ന ഒരു അവസ്ഥയിലായിരുന്നു ഞാന്‍. എന്റെ ആ കൈ ഇനി എനിക്ക് തിരികെ ലഭിക്കില്ലെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു,’ റോമി പറഞ്ഞു.

ആശുപത്രിയില്‍ നിന്ന് തന്നെ പാര്‍പ്പിച്ചിരുന്ന ആദ്യത്തെ വീട്ടിലേക്ക് മാറ്റിയപ്പോള്‍ അവിടെ അഞ്ച് ഹമാസ് പ്രവര്‍ത്തകരുണ്ടായിരുന്നു.അവിടെ വെച്ച് നാലാം ദിവസമാണ് ആദ്യത്തെ വലിയ അതിക്രമം നടന്നത്. തന്നെ പരിചരിക്കാന്‍ നിയോഗിക്കപ്പെട്ട ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ തന്നെയായിരുന്നു പീഡകനെന്ന് റോമി പറഞ്ഞു.മുറിവേറ്റ തന്റെ കൈ മുറിച്ചു മാറ്റണമെന്ന് താന്‍ അയാളോട് യാചിച്ചിരുന്നുവെന്നും അത്രത്തോളം വേദനയുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.കുളിക്കാന്‍ പോയ തന്നെ സഹായിക്കാനെന്ന വ്യാജേന പിന്തുടര്‍ന്ന അയാള്‍ അവിടെ വെച്ച് തന്നെ പീഡിപ്പിച്ചു.

തനിക്ക് ശാരീരികമായി എതിര്‍ക്കാന്‍ ശേഷിയില്ലാത്ത അവസ്ഥ അയാള്‍ മുതലെടുത്തുവെന്നും,അതിനുശേഷവും അതേ വീട്ടില്‍ അയാളോടൊപ്പം കഴിയേണ്ടി വന്നത് നരകതുല്യമായിരുന്നുവെന്നും റോമി ഓര്‍ത്തെടുത്തു.യുദ്ധം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ മുഹമ്മദ് എന്നയാളുടെ വീട്ടിലേക്ക് റോമിയെ മാറ്റി.അവിടെ കഴിഞ്ഞ 16 ദിവസങ്ങളാണ് തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസങ്ങളെന്ന് റോമി പറയുന്നു. മുഹമ്മദിനെ കൂടാതെ ഇബ്രാഹിം എന്ന മറ്റൊരാളും അവിടെയുണ്ടായിരുന്നു. ‘നീ ആരോടെങ്കിലും പറഞ്ഞാല്‍ നിന്നെ ഞാന്‍ കൊല്ലും’ എന്ന ഭീഷണിയോടെയാണ് മുഹമ്മദ് തന്റെ പീഡനങ്ങള്‍ തുടങ്ങിയത്.

താന്‍ ബാത്ത്‌റൂമില്‍ പോകുമ്പോള്‍ പോലും മുഹമ്മദ് കൂടെ വരുമായിരുന്നു. ഉറങ്ങുമ്പോള്‍ തന്റെ കൈകള്‍ വിലങ്ങുവെച്ച് ബന്ധിക്കും.താന്‍ മരിച്ചുപോയെന്ന് ഇസ്രായേലിലുള്ളവര്‍ വിചാരിക്കുമെന്നും താന്‍ ഇനി അയാളുടെ ലൈംഗിക അടിമയായി കഴിയേണ്ടി വരുമെന്നും താന്‍ ഭയന്നിരുന്നതായി റോമി പറഞ്ഞു.തടവറയില്‍ കഴിയവേ റോമിക്ക് മാസമുറ തെറ്റിയത് അവരെയും തട്ടിക്കൊണ്ടുപോയവരെയും ഒരുപോലെ ഭയപ്പെടുത്തി.

താന്‍ ഗര്‍ഭിണിയാണോ എന്ന് ഹമാസ് പ്രവര്‍ത്തകര്‍ സംശയിച്ചു. ‘ആദ്യ ദിവസങ്ങളില്‍ ഞാന്‍ ബോധരഹിതയായിരുന്നപ്പോള്‍ അവര്‍ എനിക്കെതിരെ എന്തെങ്കിലും ചെയ്തിട്ടുണ്ടാകുമോ എന്നതായിരുന്നു എന്റെ ഏറ്റവും വലിയ പേടി,’ റോമി പറഞ്ഞു. ഒടുവില്‍ അവര്‍ ഒരു പ്രെഗ്‌നന്‍സി ടെസ്റ്റ് കിറ്റ് കൊണ്ടുവരികയും പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് വ്യക്തമാവുകയും ചെയ്തു.

തന്നെ ഭൂഗര്‍ഭ അറയിലേക്ക് മാറ്റുന്നതിന് തൊട്ടുമുമ്പുള്ള ദിവസം മുഹമ്മദ് തന്നെ വീണ്ടും അതിക്രമത്തിന് ഇരയാക്കി.30 മിനിറ്റോളം നീണ്ടുനിന്ന ആ പീഡനത്തിനിടയില്‍ താന്‍ നിശബ്ദയായി കരയുകയായിരുന്നുവെന്ന് റോമി പറഞ്ഞു.’പുറത്ത് ആകാശം തെളിഞ്ഞു നില്‍ക്കുന്നത് ജനാലയിലൂടെ ഞാന്‍ കണ്ടു. പക്ഷികള്‍ ചിലയ്ക്കുന്നുണ്ടായിരുന്നു. പുറത്തെ ശുദ്ധമായ ജീവിതവും ഞാന്‍ അനുഭവിക്കുന്ന ഈ വൃത്തികെട്ട ക്രൂരതയും തമ്മിലുള്ള വൈരുദ്ധ്യം എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നതിലപ്പുറമായിരുന്നു,’ റോമി വെളിപ്പെടുത്തി.

തന്നെ മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ പോവുകയാണെന്ന് അറിഞ്ഞപ്പോള്‍ കിട്ടിയ അവസാന അവസരം എന്ന നിലയിലാണ് അയാള്‍ അന്ന് പീഡിപ്പിച്ചത്. ഏകദേശം രണ്ട് വര്‍ഷത്തോളം നീണ്ട യുദ്ധത്തിനൊടുവില്‍ നടന്ന വെടിനിര്‍ത്തല്‍-ബന്ദി മോചന കരാറുകളിലൂടെയാണ് റോമി ഉള്‍പ്പെടെയുള്ളവര്‍ക്ക് മോചനം ലഭിച്ചത്.മറ്റു ചില പെണ്‍കുട്ടികളെയും അവര്‍ തുരങ്കത്തിലേക്ക് എത്തിച്ചു.ഞാന്‍ അവരെ പരിചയപ്പെട്ടു. ഐഡിഎഫ് നിരീക്ഷകരായ അഗം ബെര്‍ഗറും ലിറി ആല്‍ബാഗും ആയിരുന്നു എനിക്കു പിന്നാലെ അവിടേക്ക് ഹമാസ് ഭീകരര്‍ എത്തിച്ച യുവതികള്‍. എനിക്ക് ചെറിയൊരു ആശ്വാസം തോന്നി. ഇനി ഞാന്‍ ഒറ്റയ്ക്കല്ലല്ലോ. പക്ഷേ, പരസ്പരം സംസാരിച്ചു തുടങ്ങിയപ്പോള്‍ ഞങ്ങളുടെ സ്ഥിതി ഒട്ടും ആശാവഹമല്ല എന്നെനിക്കു തോന്നി. തികച്ചും ഭയാനകമായ സാഹചര്യം’.റോമി പറഞ്ഞു.

പതിനഞ്ച് വയസുള്ള ഡാഫ്‌നയും എട്ടു വയസുള്ള എല എല്യാക്കിമും വൈകാതെ അവിടേക്ക് എത്തി.അവര്‍ സഹോദരിമാരായിരുന്നു. ദിവസങ്ങള്‍ കടന്നുപോകുന്നത് പലപ്പോഴും ഞങ്ങള്‍ അറിഞ്ഞിരുന്നില്ല.വൈകാതെ ചെന്‍ അല്‍മോഗ്-ഗോള്‍ഡ്‌സ്‌റ്റൈന്‍ ദമ്പതികളെ ബന്ദികളാക്കി കൊണ്ടുവന്നു. ഒപ്പം പതിനേഴും പതിനൊന്നും ഒന്‍പതും വയസുള്ള അവരുടെ മക്കള്‍ ഒപ്പമുണ്ടായിരുന്നു. പിന്നീട് സംഗീതമേളയില്‍നിന്നു തട്ടിയെടുക്കപ്പെട്ട മിയ സ്‌കെം, ഐഡിഎഫ് നിരീക്ഷക നാമ ലെവി എന്നിവരെയും കൊണ്ടുവന്നു.നാല്‍പതാം ദിവസമാണ് എമിലി ഡമാരി അവിടേക്ക് ബന്ദിയായി എത്തിയത്.

ഭീതി പരത്തുന്ന തുരങ്കങ്ങളിലേക്കു കൊണ്ടുപോകുന്നതിനു മുമ്പ് ഭൂമിക്കു മുകളിലുള്ള ചില അപ്പാര്‍ട്ട്‌മെന്റുകളില്‍ ഒരു മാസത്തിലേറെ എന്നെ അവര്‍ താമസിപ്പിച്ചിരുന്നു. ഇതിനിടെ, ഇസ്രയേലുമായി ബന്ദികളെ കൈമാറ്റം ചെയ്യാനുള്ള ചര്‍ച്ചകള്‍ ഹമാസ് ഭീകരര്‍ ആരംഭിച്ചിരുന്നു.തടങ്കലില്‍ എനിക്കു നേരിട്ട കടുത്ത ദുരനുഭവങ്ങളെക്കുറിച്ച് ഹമാസിന്റെ മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ക്ക് ഇതിനകം മനസിലായിരുന്നു.കുറച്ചു ഗാര്‍ഡുകള്‍ വന്നിട്ട് എന്നോടു ഹിജാബ് ധരിക്കാന്‍ ആവശ്യപ്പെട്ടു.തുടര്‍ന്നു തുരങ്കങ്ങളിലൂടെ തന്നെ ഉയര്‍ന്ന കമാന്‍ഡറുടെ മുറിയിലേക്ക് എന്നെ കൊണ്ടുപോയി. അവിടെ ഒരു ടെലിഫോണ്‍ കോള്‍ എനിക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു. ഞാന്‍ ഫോണ്‍ എടുത്തു. മറുതലയ്ക്കല്‍ അയാള്‍ ഹീബ്രുവില്‍ സംസാരിച്ചു. സംഭവിച്ചതെല്ലാം തുറന്നു പറയാന്‍ ആവശ്യപ്പെട്ടു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ ഇവിടെ സംഭവിച്ചതൊന്നും പുറത്തുപറയരുത് എന്നു നിര്‍ദേശിച്ചു.

അതു പാലിക്കാന്‍ തയാറാണെങ്കില്‍ മോചിതരാക്കേണ്ടവരുടെ പട്ടികയില്‍ ഒന്നാമതായി നിന്റെ പേരു ചേര്‍ക്കാമെന്ന് അയാള്‍ എന്നോടു പറഞ്ഞു. എങ്ങനെയെങ്കിലും വീട്ടിലെത്തണം എന്നതു മാത്രമായിരുന്നു അപ്പോള്‍ എന്റെ മനസില്‍.നിങ്ങള്‍ പറയുന്നതു പോലെ ചെയ്യാമെന്ന് ഞാന്‍ അവര്‍ക്കു വാഗ്ദാനം നല്‍കി.ഹമാസിന്റെ ഗാസ ബ്രിഗേഡിന്റെ അന്നത്തെ തലവനായിരുന്ന ഇസാദിന്‍ അല്‍ ഹദ്ദാദാണ് എന്നോടു സംസാരിച്ചതെന്നു പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു. പിന്നീട് ഹമാസിന്റെ സൈനികവിഭാഗത്തിന്റെ കമാന്‍ഡറായി സ്ഥാനക്കയറ്റം ലഭിച്ചുവെന്നും ഗാസയിലെ ഒന്നാം നമ്പര്‍ ഭീകരനുമായിട്ടായിരുന്നു അന്നത്തെ തന്റെ ടെലിഫോണ്‍ സംഭാഷണമെന്നും റോമി കൂട്ടിച്ചേര്‍ത്തു.

471 ദിവസങ്ങളാണ് റോമി ഹമാസിന്റെ ബന്ദിയായി കഴിഞ്ഞത്. ഒക്ടോബര്‍ 7-ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200-ഓളം പേര്‍ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ബന്ദികളാക്കപ്പെട്ടവരില്‍ ഭൂരിഭാഗം പേരെയും മോചിപ്പിച്ചെങ്കിലും ഇപ്പോഴും ചിലര്‍ ഗസയില്‍ തുടരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *