കെയ്റോ: ലിബിയയിൽ നിന്ന് യൂറോപ്പിലേക്ക് പുറപ്പെട്ട അഭയാർത്ഥി ബോട്ട് സെൻട്രൽ മെഡിറ്ററേനിയൻ കടലിൽ മുങ്ങി 80 പേരെ കാണാതായി. അപകടത്തിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ലിബിയൻ തീരനഗരമായ തജൗറയിൽ നിന്ന് പുറപ്പെട്ട ബോട്ടാണ് അപകടത്തിൽപ്പെട്ടത്.ഏകദേശം 120 ഓളം യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. മോശം കാലാവസ്ഥയെത്തുടർന്നാണ് അപകടം സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബോട്ട് മുങ്ങിയതിനെത്തുടർന്ന് കടലിൽ അകപ്പെട്ട 32 പേരെ ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. ഇവരെ ഇറ്റാലിയൻ ദ്വീപായ ലംപെദുസയിലേക്ക് മാറ്റിയിട്ടുണ്ട്.യുദ്ധവും ദാരിദ്ര്യവും മൂലം ആഫ്രിക്കയിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നും യൂറോപ്പിലേക്ക് പലായനം ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഈ വർഷം മാത്രം സെൻട്രൽ മെഡിറ്ററേനിയൻ കടലിലൂടെയുള്ള യാത്രയ്ക്കിടെ 765 അഭയാർത്ഥികൾക്ക് ജീവൻ നഷ്ടമായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 150 ശതമാനത്തിലധികം വർദ്ധനവാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ലിബിയയിൽ നിന്നുള്ള അഭയാർത്ഥി ബോട്ട് മെഡിറ്ററേനിയൻ കടലിൽ മുങ്ങി: 80 പേരെ കാണാതായി

