കറാച്ചി: പാകിസ്ഥാന്റെ ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ജേതാവായ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ് അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഏകദേശം രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്.
2017-ൽ പാകിസ്ഥാനെ ഐ.സി.സി ചാമ്പ്യൻസ് ട്രോഫി കിരീടത്തിലേക്ക് നയിച്ചത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ്. ഫൈനലിൽ ചിരവൈരികളായ ഇന്ത്യയെ പരാജയപ്പെടുത്തിയായിരുന്നു ഈ ചരിത്ര വിജയം. 2006-ൽ പാകിസ്ഥാൻ അണ്ടർ-19 ടീമിനെ ലോകകപ്പ് വിജയത്തിലേക്ക് നയിക്കാനും സർഫറാസിന് സാധിച്ചു. ഇതും ഇന്ത്യയ്‌ക്കെതിരായ വിജയമായിരുന്നു എന്നത് ശ്രദ്ധേയമാണ്.
പാകിസ്ഥാൻ ടീമിനെ 100 അന്താരാഷ്ട്ര മത്സരങ്ങളിൽ നയിച്ചിട്ടുള്ള അദ്ദേഹം, ടി20 റാങ്കിംഗിൽ പാകിസ്ഥാനെ ഒന്നാം സ്ഥാനത്തെത്തിക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു. 54 ടെസ്റ്റുകൾ, 117 ഏകദിനങ്ങൾ, 61 ടി20 മത്സരങ്ങൾ എന്നിവയിൽ പാകിസ്ഥാൻ ജഴ്സി അണിഞ്ഞിട്ടുണ്ട്. ആകെ 6,164 റൺസും നേടി. വിക്കറ്റ് കീപ്പർ എന്ന നിലയിൽ 315 ക്യാച്ചുകളും 56 സ്റ്റമ്പിംഗുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്.കഴിഞ്ഞ കുറച്ചു കാലമായി ക്രിക്കറ്റിൽ നിന്ന് സജീവമായി വിട്ടുനിന്നിരുന്ന സർഫറാസ്, ഇപ്പോൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (PCB) സെലക്ഷൻ കമ്മിറ്റി അംഗമായും വിവിധ യുവനിര ടീമുകളുടെ മെന്ററായും പ്രവർത്തിച്ചുവരികയാണ്.
ഭാവിയിൽ പാകിസ്ഥാൻ ടെസ്റ്റ് ടീമിന്റെ മുഖ്യ പരിശീലകനായി അദ്ദേഹത്തെ നിയമിച്ചേക്കുമെന്നും സൂചനകളുണ്ട്.പാകിസ്ഥാൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾക്ക് നന്ദി അറിയിച്ച അദ്ദേഹം, തന്റെ കരിയറിൽ പിന്തുണ നൽകിയ ടീമംഗങ്ങൾക്കും, പരിശീലകർക്കും, കുടുംബത്തിനും, ആരാധകർക്കും നന്ദി പ്രകാശിപ്പിച്ചു.

