ജമ്മു-കശ്മീരിലെ കത്വ ജില്ലയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന നിരോധിത സംഘടനയായ ജെയ്ഷെ മുഹമ്മദിലെ അംഗമാണ് കൊല്ലപ്പെട്ടതെന്ന് ജമ്മു പോലീസ് ഐജി സ്ഥിരീകരിച്ചു. കത്വയിലെ ബിലാവർ മേഖലയിൽ ഭീകരർ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് സൈന്യവും സിആർപിഎഫും സംയുക്തമായി നടത്തിയ തെരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്.
മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്ന് ആർമി വൈറ്റ് കോർപ്സ് അറിയിച്ചു. കൂടുതൽ ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി സൂചനയുള്ളതിനാൽ സുരക്ഷാ സേന തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അതീവ ജാഗ്രതയിലാണ് സൈന്യം. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ബിലാവർ മേഖല പൂർണ്ണമായും സൈനിക നിയന്ത്രണത്തിലാണ്.

