തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി ചൊവ്വാഴ്ച കരിദിനം ആചരിക്കാൻ സി പി എം ആഹ്വാനം ചെയ്തു. ബജറ്റ് പ്രഖ്യാപനങ്ങളിൽ കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾ തള്ളിക്കളഞ്ഞതിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം. നാളെ സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തും. കേന്ദ്ര സർക്കാരിന്റെ വിവേചനപരമായ നയങ്ങൾക്കെതിരെ വാർഡ് തലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നാണ് സി പി എം ആഹ്വാനം ചെയ്തിരിക്കുന്നത്.
കേരളം ഇന്ത്യയുടെ ഭൂപടത്തിൽ പോലുമില്ലെന്ന രീതിയിലാണ് ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനങ്ങളെന്ന് സി പി എം നേതൃത്വം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എം എ ബേബി തുടങ്ങിയവർ കേന്ദ്ര നയത്തിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്.

