സിഡ്നി: സിഡ്നിയെയും ന്യൂകാസിലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽപാത (High-speed rail) യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി 230 മില്യൺ ഡോളർ കൂടി അനുവദിച്ച് ഓസ്ട്രേലിയൻ ഫെഡറൽ ഗവൺമെന്റ്. പദ്ധതിയുടെ ആസൂത്രണത്തിനായി ഇതുവരെ സർക്കാർ ആകെ 660 മില്യൺ ഡോളറോളം നിക്ഷേപിച്ചു കഴിഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുന്ന രീതിയിൽ പദ്ധതി സജ്ജമാകുമെന്ന് സർക്കാർ അറിയിച്ചു.
ഈ പുതിയ റെയിൽപാത വരുന്നതോടെ ന്യൂകാസിലിൽ നിന്ന് സിഡ്നി സിബിഡിയിലേക്ക് വെറും ഒരു മണിക്കൂർ കൊണ്ട് എത്തിച്ചേരാനാകും. സെൻട്രൽ കോസ്റ്റിൽ നിന്ന് സിഡ്നിയിലേക്കുള്ള യാത്രാസമയം അരമണിക്കൂറായി ചുരുങ്ങും. ഓസ്ട്രേലിയയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഈ മേഖലയിൽ അതിവേഗ റെയിൽ വരുന്നത് ജനങ്ങളുടെ ജീവിതരീതിയിലും തൊഴിൽ മേഖലയിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അടിസ്ഥാന സൗകര്യ വികസന മന്ത്രി കാതറിൻ കിംഗ് പറഞ്ഞു.
ലോകത്ത് ജനവാസമുള്ള ഭൂഖണ്ഡങ്ങളിൽ അതിവേഗ റെയിൽ ഇല്ലാത്ത ഏക ഇടം ഓസ്ട്രേലിയയാണെന്നും, സിഡ്നി-ന്യൂകാസിൽ-കാൻബറ-മെൽബൺ പാത സാമ്പത്തികമായി വലിയ ലാഭമുണ്ടാക്കുന്ന ഒന്നാണെന്നും പ്രധാനമന്ത്രി ആന്തണി ആൽബനീസി വ്യക്തമാക്കി. അടുത്ത 50 വർഷത്തിനുള്ളിൽ ഓസ്ട്രേലിയൻ സമ്പദ്വ്യവസ്ഥയ്ക്ക് 250 ബില്യൺ ഡോളറിന്റെ അധിക നേട്ടമുണ്ടാക്കാനും 99,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതിക്ക് കഴിയുമെന്ന് ബിസിനസ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഗ്രാറ്റൻ ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള ചില തിങ്ക് ടാങ്കുകൾ ഈ പദ്ധതിയെ വിമർശിക്കുന്നുണ്ട്. ഓസ്ട്രേലിയയിലെ ജനസംഖ്യ കുറവായതിനാലും നഗരങ്ങൾ തമ്മിലുള്ള ദൂരം കൂടുതലായതിനാലും ഇത്തരം ‘ബുള്ളറ്റ് ട്രെയിൻ’ പദ്ധതികൾ പ്രായോഗികമല്ലെന്നാണ് ഇവരുടെ വാദം. അതിവേഗ റെയിലിന് പകരം നിലവിലുള്ള റെയിൽവേ ലൈനുകൾ നവീകരിക്കുന്നതാണ് ഉചിതമെന്ന് ഇവർ നിർദ്ദേശിക്കുന്നു. എങ്കിലും, പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ഗവൺമെന്റ് തീരുമാനം. രണ്ട് വർഷത്തിനുള്ളിൽ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള വിശദമായ രൂപരേഖ ഹൈ സ്പീഡ് റെയിൽ അതോറിറ്റി പൂർത്തിയാക്കും

