ലേക് കാർജെല്ലിഗോ: ന്യൂ സൗത്ത് വെയ്ൽസിലെ ലേക് കാർജെല്ലിഗോയിൽ അക്രമിയുടെ വെടിയേറ്റു മരിച്ച നെരിഡ ക്വിൻ (50), സോഫി ക്വിൻ (24) എന്നിവർക്ക് നൂറുകണക്കിന് ആളുകൾ കണ്ണീരോടെ വിട നൽകി. ജനുവരി 22-നുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇരുവരുടെയും സംസ്കാര ചടങ്ങുകൾ ഇന്ന് നടന്നു. കേസിൽ പ്രതിയായ ജൂലിയൻ ഇൻഗ്രാം (37) ഒളിവിൽ തുടരുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയിലാണ് ചടങ്ങുകൾ നടന്നത്.
പ്രതി മടങ്ങിവരാനുള്ള നേരിയ സാധ്യത പോലും മുൻകൂട്ടി കണ്ട് സിമിത്തേരിക്ക് ചുറ്റുമുള്ള മരങ്ങൾക്കും കുറ്റിച്ചെടികൾക്കും പിന്നിലായി പോലീസ് രഹസ്യ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. സാഹസികത ഇഷ്ടപ്പെടുന്ന കഠിനാധ്വാനിയായ യുവതിയായിരുന്നു സോഫിയെന്ന് ബന്ധുക്കൾ അനുസ്മരിച്ചു. ഈ മാസം ജനിക്കാനിരുന്ന തന്റെ കുഞ്ഞ് ട്രോയിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ഗർഭിണിയായ സോഫി കൊല്ലപ്പെട്ടത്. “നിന്നെ നഷ്ടപ്പെട്ടത് എന്റെ ഹൃദയം തകർക്കുന്നു, എന്നാൽ നീ തനിച്ചല്ല പോയത്, ദൈവം നിന്നെ വിളിച്ച ദിവസം എന്റെ ഒരു ഭാഗം കൂടി നിന്നോടൊപ്പം പോയി,” സോഫിയുടെ അമ്മ വികാരാധീനയായി കുറിച്ചു. നാല് മക്കളുടെ അമ്മയായ നെരിഡ ക്വിൻ ലേക് കാർജെല്ലിഗോയിലെ പൊതുമണ്ഡലത്തിലെ സജീവ സാന്നിധ്യമായിരുന്നു.
പ്രതി ഇൻഗ്രാമിനായുള്ള തിരച്ചിൽ രണ്ട് മാസത്തോളമായി തുടരുകയാണ്. സോഫി, നെരിഡ എന്നിവർക്ക് പുറമെ ഇവരുടെ സുഹൃത്തായ ജോൺ ഹാരിസിനെയും (32) ഇൻഗ്രാം വെടിവെച്ചു കൊന്നതായാണ് പോലീസ് പറയുന്നത്. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ടര ലക്ഷം ഡോളർ പ്രതിഫലം പ്രഖ്യാപിച്ചതിന് പിന്നാലെ 24 പുതിയ സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവദിവസം സമീപ നഗരമായ യുബലോങ്ങിലൂടെ അതിവേഗത്തിൽ വണ്ടിയോടിച്ചു പോയതാണ് ഇയാളെക്കുറിച്ച് അവസാനമായി ലഭിച്ച വിവരം. പ്രതി മരിച്ചിട്ടുണ്ടാകാമെന്ന് ഒരു വിഭാഗം അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുമ്പോൾ, ഇയാൾ ജീവനോടെയുണ്ടെന്നും സമൂഹത്തിലെ ആരെങ്കിലും ഒളിവിൽ കഴിയാൻ സഹായിക്കുന്നുണ്ടെന്നുമാണ് മറ്റൊരു വിഭാഗത്തിന്റെ നിഗമനം

