ശബരിമലയിലെ സ്വർണം മോഷ്ടിച്ചവർക്കും രക്തസാക്ഷികളുടെ പേരിൽ ഫണ്ട് പിരിച്ചവർക്കും അയ്യപ്പ ശാപം വന്നുചേരുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയ ഒരാളും രക്ഷപ്പെടാൻ പോകുന്നില്ലെന്നും എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് പുറത്തുപറഞ്ഞ കുഞ്ഞികൃഷ്ണനെ പുറത്താക്കിയവർ, അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചവരെ എന്തുകൊണ്ട് സംരക്ഷിക്കുന്നുവെന്ന് ചെന്നിത്തല ചോദിച്ചു. കേരള ജനത ഇത്തരം കൊള്ളക്കാരെ പുറത്താക്കാൻ തയ്യാറെടുത്തു നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് മേൽ മുഖ്യമന്ത്രിയുടെ ഓഫീസ് കടുത്ത സമ്മർദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണം തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും തൊണ്ടിമുതൽ കണ്ടെത്താൻ എസ്.ഐ.ടിക്ക് കഴിഞ്ഞിട്ടില്ല. ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ കൊള്ളയാണ് ശബരിമലയിൽ നടന്നതെന്നും അന്വേഷണത്തെ പിണറായി വിജയൻ നിയന്ത്രിക്കുകയാണെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും കുറ്റപ്പെടുത്തി.

