മെൽബൺ: സുരക്ഷാ കാരണങ്ങളാൽ ഓസ്ട്രേലിയയിൽ രാഷ്ട്രീയ അഭയം തേടിയ ഇറാനിയൻ വനിതാ ഫുട്ബോൾ ടീമിലെ മൂന്ന് അംഗങ്ങൾ കൂടി തീരുമാനം മാറ്റി നാട്ടിലേക്ക് മടങ്ങുന്നു. ഗോൾഡ് കോസ്റ്റിൽ നടന്ന ഏഷ്യൻ കപ്പ് മത്സരത്തിന് മുന്നോടിയായി ഇറാന്റെ ദേശീയ ഗാനം ആലപിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ടീമിനെ ‘ദ്രോഹികൾ’ എന്ന് ഇറാനിയൻ ഭരണകൂടം മുദ്രകുത്തിയിരുന്നു. തുടർന്ന് ടീമിലെ ആറ് അംഗങ്ങൾക്കും ഒരു സ്റ്റാഫിനും ഓസ്ട്രേലിയൻ സർക്കാർ മാനുഷിക പരിഗണന മുൻനിർത്തി വിസ അനുവദിച്ചിരുന്നു.
മൊണാ ഹമൗദി, സഹ്ര സർബാലി, സഹ്ര മെഷ്കിങ്കർ എന്നിവരാണ് പുതുതായി മടങ്ങാൻ തീരുമാനിച്ചതെന്ന് ഇറാനിയൻ മാധ്യമങ്ങൾ തിരിച്ചറിഞ്ഞു. ഇതിന് മുൻപ് മൊഹദ്ദസെ സോൾഫി എന്ന താരവും സമാനമായ രീതിയിൽ മടങ്ങിപ്പോയിരുന്നു. ഇതോടെ വിസ അനുവദിക്കപ്പെട്ട ഏഴ് പേരിൽ നാല് പേർ നാട്ടിലേക്ക് മടങ്ങുകയാണ്. താരങ്ങൾക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കാൻ സാധ്യമായതെല്ലാം ഓസ്ട്രേലിയ ചെയ്തതായും എന്നാൽ താരങ്ങളുടെ വ്യക്തിപരമായ തീരുമാനങ്ങളെ മാനിക്കുന്നുവെന്നും ആഭ്യന്തര മന്ത്രി ടോണി ബർക്ക് പ്രസ്താവനയിൽ പറഞ്ഞു.
താരങ്ങളുടെ മടക്കം ‘അമേരിക്കൻ-ഓസ്ട്രേലിയൻ പദ്ധതിയുടെ നാണംകെട്ട പരാജയം’ എന്നാണ് ഇറാനിലെ തസ്നീം വാർത്താ ഏജൻസി വിശേഷിപ്പിച്ചത്. താരങ്ങൾ ഇപ്പോൾ മലേഷ്യ വഴി ഇറാനിലേക്ക് തിരിക്കുകയാണെന്നും കുടുംബത്തിന്റെയും മാതൃരാജ്യത്തിന്റെയും ഊഷ്മളമായ സ്നേഹത്തിലേക്ക് അവർ മടങ്ങിവരികയാണെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കടുത്ത സമ്മർദ്ദങ്ങൾക്കിടയിലാണോ താരങ്ങൾ ഈ തീരുമാനമെടുത്തത് എന്നതിൽ ഓസ്ട്രേലിയൻ അധികൃതർ ആശങ്ക പ്രകടിപ്പിച്ചു

