ജയ്പുർ: രാജസ്ഥാനിലെ കോട്ടയിൽ മൂന്ന് നില കെട്ടിടം തകർന്നുവീണ് രണ്ടു പേർ മരിച്ചു. റസ്റ്റോറന്റായി പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർന്നുവീണത്. സംഭവസമയത്ത് പതിനഞ്ചോളം പേർ റസ്റ്റോറന്റിൽ ഉണ്ടായിരുന്നെന്നാണ് വിവരം. ഇതിൽ ഒൻപത് പേരെ രക്ഷപ്പെടുത്തി. ശനിയാഴ്ച രാത്രി ഒൻപതോടെ കോട്ടയിലെ തൽവണ്ടിയിലാണ് അപകടമുണ്ടായത്.
മരിച്ച ഒരാൾ ബംഗാൾ സ്വദേശിയാണെന്ന് കോട്ട ജില്ലാ ആശുപത്രിയിലെ അധികൃതർ പറഞ്ഞു. എന്നാൽ ഇയാളുടെ മറ്റു വിവരങ്ങൾ ലഭ്യമല്ല. പരിക്കേറ്റ എട്ടു പേരെയാണ് കോട്ട ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഇവരിൽ കുട്ടി ഉൾപ്പെടെ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഇനിയും എത്ര പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമല്ല. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അതേസമയം കെട്ടിടം തകർന്നതിന്റെ കാരണം ലഭ്യമല്ല.
തകർന്ന കെട്ടിടത്തിനു തൊട്ടടുത്തായി മറ്റൊരു കെട്ടിടം നിർമാണത്തിലാണ്. ഈ കെട്ടിടത്തിന്റെ അടിസ്ഥാന നിർമാണത്തിന്റെ ഭാഗമായുണ്ടായ പ്രകമ്പനമാണോ സമീപ കെട്ടിടത്തിന്റെ തകർച്ചയ്ക്കു കാരണമെന്ന് പരിശോധിക്കുന്നുണ്ട്. അതേസമയം സ്ഫോടന ശബ്ദത്തോടെയാണ് കെട്ടിടം തകർന്നതെന്നു നാട്ടുകാർ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

