ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിന് സമീപം കടുവയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. ഗൂഡല്ലൂർ പാടന്തറ സ്വദേശി മാധവൻ (65) ആണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് കടുവയുടെ ആക്രമണമുണ്ടായത്.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. തോട്ടത്തിൽ പണിയെടുക്കുകയായിരുന്ന മാധവനെ കടുവ പതുങ്ങിയെത്തി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മാധവന്റെ ശരീരത്തിൽ കടുവയുടെ നഖങ്ങൾ ആഴ്ന്നിറങ്ങിയ നിലയിലായിരുന്നു.
സംഭവസ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചു. ഒടുവിൽ കടുവയെ പിടികൂടാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്മേലാണ് പ്രതിഷേധം താൽക്കാലികമായി അവസാനിച്ചത്. കടുവയെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രദേശവാസികൾ ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് നിർദ്ദേശം നൽകി.ഗൂഡല്ലൂർ, പന്തല്ലൂർ മേഖലകളിൽ വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത് പതിവാകുന്നത് വലിയ ആശങ്കയ്ക്കാണ് കാരണമാകുന്നത്.

