സിഡ്‌നി: മൗണ്ട് പ്രിച്ചാർഡിലെ പുകയില വ്യാപാര സ്ഥാപന ഉടമയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടാമത്തെ പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. സിഡ്‌നിയിലെ പെൻറിത്തിൽ വെച്ച് ഇന്നലെ ഉച്ചയ്ക്ക് 1.40-ഓടെയാണ് ഇരുപതുകാരനായ പ്രതിയെ പൊലീസ് പിടികൂടിയത്. ഫെബ്രുവരി 24-ന് നടന്ന തട്ടിക്കൊണ്ടുപോകലിൽ പങ്കെടുത്ത നാലംഗ സംഘത്തിൽപ്പെട്ടയാളാണ് ഇയാളെന്ന് പൊലീസ് ആരോപിക്കുന്നു.
ഫെബ്രുവരി 24-ന് പുലർച്ചെ ആറ് മണിയോടെയാണ് മെഡോസ് റോഡിലെ കടയ്ക്ക് മുന്നിൽ വെച്ച് 53-കാരനായ കടയുടമയെ നാലംഗ സംഘം ബലമായി തട്ടിക്കൊണ്ടുപോയത്. പ്രതികൾ ഇയാളെ ഹ്യുണ്ടായ് ഹാച്ച്ബാക്ക് കാറിലേക്ക് വലിച്ചിഴച്ച് കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അക്രമികളെ പ്രതിരോധിക്കാൻ ഇദ്ദേഹം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
സിഡ്‌നിയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള ഡ്യൂറലിലെ ഒരു വീട്ടിലേക്കാണ് ഇദ്ദേഹത്തെ കൊണ്ടുപോയത്. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം അവിടെ അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം നിസാര പരിക്കുകളോടെ സുരക്ഷിതനായിരിക്കുന്നു.
ഡ്യൂറലിലെ വീട്ടിൽ വെച്ച് തന്നെ ഒരു കൗമാരക്കാരനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ കോടതി നടപടികൾ നേരിടുകയാണ്. ഇന്നലെ പിടിയിലായ ഇരുപതുകാരനെ മൗണ്ട് ഡ്രൂയിറ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. മോചനദ്രവ്യം ആവശ്യപ്പെട്ട് തടങ്കലിൽ വെക്കുക, ശാരീരികമായി ഉപദ്രവിക്കുക, ജാമ്യവ്യവസ്ഥകൾ ലംഘിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇന്ന് ബാങ്ക്‌സ്‌ടൗൺ ലോക്കൽ കോടതിയിൽ ഹാജരാക്കുന്ന പ്രതിക്ക് ജാമ്യം അനുവദിച്ചിട്ടില്ല. അതേസമയം, സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായ മറ്റ് രണ്ട് പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

