ഡെൻപാസർ: ബാലിയുടെ പവിത്രമായ ആഘോഷമായ ‘ന്യേപി’ (Nyepi) അഥവാ മൗനദിനത്തിൽ നിയമങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയ വിദേശ വിനോദസഞ്ചാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗിയാന്യാർ റീജൻസിയിലൂടെ ബാഗുകളുമായി നടന്നുപോവുകയായിരുന്ന 57 വയസ്സുകാരനായ അമേരിക്കൻ പൗരനെയാണ് ഇന്തോനേഷ്യൻ നാഷണൽ പോലീസ് പിടികൂടിയത്. ഇന്നലെ രാവിലെ 7.15-ഓടെയായിരുന്നു സംഭവം.
ബാലിയിലെ ഹിന്ദു വിശ്വാസികൾ ഉപവാസവും ധ്യാനവും മൗനവുമായി ചെലവഴിക്കുന്ന ദിവസമാണ് ന്യേപി. ഈ ദിവസം താമസക്കാരും വിനോദസഞ്ചാരികളും വീടിന് പുറത്തിറങ്ങാൻ പാടില്ലെന്നാണ് നിയമം. ഉബുദിലെ വില്ലയിൽ നിന്നും താമസം കഴിഞ്ഞ് പുറത്തിറങ്ങിയ തനിക്ക് വാഹനങ്ങൾ ലഭിക്കാത്തതിനാലാണ് നടക്കേണ്ടി വന്നതെന്ന് ഇദ്ദേഹം പോലീസിനോട് വിശദീകരിച്ചു. മൗനദിനത്തിൽ വാഹനങ്ങൾ ഓടില്ലെന്ന കാര്യത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് ഇദ്ദേഹത്തെ സുകാവതി പോലീസ് സ്റ്റേഷനിലെത്തിക്കുകയും ബാലിയിലെ നിയമങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു. ആഘോഷം അവസാനിക്കുന്നത് വരെ ഇദ്ദേഹത്തിന് സമീപത്തെ വില്ലയിൽ താൽക്കാലിക താമസസൗകര്യം പോലീസ് ഏർപ്പെടുത്തി. പ്രാദേശിക നിയമങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കാൻ എല്ലാ അന്താരാഷ്ട്ര സഞ്ചാരികളും തയ്യാറാകണമെന്ന് ഗിയാന്യാർ പോലീസ് ചീഫ് ചന്ദ്ര ചിത്ര കെസുമ അഭ്യർത്ഥിച്ചു.
ന്യേപി ദിനത്തിൽ രാവിലെ 6 മണി മുതൽ പിറ്റേന്ന് രാവിലെ 6 മണി വരെയാണ് നിയന്ത്രണങ്ങൾ. ഈ സമയത്ത് ജോലി ചെയ്യുന്നതോ യാത്ര ചെയ്യുന്നതോ വിനോദങ്ങളിൽ ഏർപ്പെടുന്നതോ അനുവദനീയമല്ല. ബാലിയിലെ തെരുവുകൾ പൂർണ്ണമായും വിജനമാകുന്ന ഈ ദിവസം വിമാനത്താവളം പോലും അടച്ചിടാറാണ് പതിവ്

