ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണവാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കുമെന്ന് ആവര്‍ത്തിച്ച് അമേരിക്ക. റഷ്യയില്‍നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നുണ്ടോയെന്ന് ഉന്നതസമിതി നിരന്തരം നിരീക്ഷിക്കുമെന്നും റഷ്യന്‍ ഫെഡറേഷന്റെ എണ്ണ നേരിട്ടോ അല്ലാതെയോ ഇന്ത്യ ഇറക്കുമതി ചെയ്താല്‍ 25 ശതമാനം പിഴത്തീരുവ പുനഃസ്ഥാപിക്കുമെന്നും അമേരിക്ക വ്യക്തമാക്കി.
ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന്റെ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ഇക്കാര്യം ഒഴിവാക്കുകയും ചെയ്തു. റഷ്യന്‍ എണ്ണ തുടര്‍ന്നും വാങ്ങുമോയെന്ന് വ്യക്തമാക്കാന്‍ കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലും വിസമ്മതിച്ചു. വിഷയം വിദേശകാര്യ മന്ത്രാലയം വിശദീകരിക്കുമെന്നാണു മന്ത്രി ഗോയല്‍ അറിയിച്ചത്.
റഷ്യന്‍ ഫെഡറേഷന് എണ്ണയുടെ ഇറക്കുമതി നേരിട്ടും അല്ലാതെയും അവസാനിപ്പിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അമേരിക്ക അറിയിച്ചു. ഇക്കാര്യത്തില്‍ ഇന്ത്യക്ക് ഏര്‍പ്പെടുത്തിയിരുന്ന 25 ശതമാനം പിഴത്തീരുവ പിന്‍വലിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവിലാണിത്. റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി നിരീക്ഷിക്കാന്‍ ഉന്നതതല സമിതിയെയും ട്രംപ് നിയോഗിച്ചിട്ടുണ്ട്. ഇന്ത്യയുടെ എണ്ണവാങ്ങല്‍ മറ്റൊരു രാജ്യം നിരീക്ഷിക്കുന്നതും പിഴത്തീരുവ ഭീഷണിയും ഇന്ത്യയുടെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
അമേരിക്കയുടെ വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലുട്നിക്കിനെയാണ് ഇന്ത്യക്കുമേല്‍ നിരീക്ഷണം നടത്താന്‍ ട്രംപ് നിയോഗിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി, ട്രഷറി സെക്രട്ടറി, വാണിജ്യ സെക്രട്ടറിക്ക് ഉചിതമെന്നു കരുതുന്ന ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് എന്നിവര്‍ നിരീക്ഷണ സമിതിയിലുണ്ടാകും. അമേരിക്കന്‍ ഊര്‍ജ ഉത്പന്നങ്ങള്‍ ഇന്ത്യ വാങ്ങുമെന്നും അടുത്ത പത്തു വര്‍ഷത്തേക്കു പ്രതിരോധ സഹകരണം വ്യാപിപ്പിക്കാനുള്ള ചട്ടക്കൂടിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കുന്നുണ്ട്. അധികതീരുവ പിന്‍വലിക്കുന്നത് ഇതുകൊണ്ടാണെന്ന വിശദീകരണവുമുണ്ട്. ഇന്ത്യയുടെ എണ്ണവാങ്ങല്‍ നിരീക്ഷിക്കാനുള്ള അമേരിക്കയുടെ പ്രഖ്യാപനത്തെക്കുറിച്ച് ഔദ്യോഗികമായി ഇന്ത്യ പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഇന്ത്യക്കുമേല്‍ നിരീക്ഷണം നടത്താനുള്ള അമേരിക്കയുടെ നടപടി അസാധാരണവും അസ്വീകാര്യവുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.

