ന്യൂഡൽഹി: അസമിലെ കർബി ആങ്ലോങ് ജില്ലയിൽ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 MKI യുദ്ധവിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. സ്ക്വാഡ്രൺ ലീഡർ അനുജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേഷ് ദുരഗ്കർ എന്നിവരാണ് വീരമൃത്യു വരിച്ചത്.
വെള്ളിയാഴ്ച രാവിലെ ഇന്ത്യൻ വ്യോമസേനയാണ് (IAF) പൈലറ്റുമാരുടെ മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അസമിലെ ജോർഹട്ട് എയർബേസിൽ നിന്ന് പതിവ് പരിശീലന പറക്കലിനായി പുറപ്പെട്ടതായിരുന്നു വിമാനം. രാത്രി 7.42-ഓടെ വിമാനവുമായുള്ള റഡാർ ബന്ധം നഷ്ടമാവുകയും തുടർന്ന് ജോർഹട്ടിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ കർബി ആങ്ലോങ്ങിലെ മലയോര മേഖലയിൽ വിമാനം തകർന്നു വീഴുകയുമായിരുന്നു.
വിമാനം തകർന്നുവീണ സ്ഥലത്ത് നടത്തിയ തിരച്ചിലിനൊടുവിലാണ് പൈലറ്റുമാർക്ക് മാരകമായി പരിക്കേൽക്കുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്തതായി കണ്ടെത്തിയത്. രാജ്യത്തിന് വേണ്ടി ജീവൻ ബലിനൽകിയ ധീരരായ പൈലറ്റുമാരുടെ വേർപാടിൽ വ്യോമസേന അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

