ബംഗളൂരു: കർണാടകയിൽ പുരുഷവേഷം ധരിച്ച് വീടുകളിൽ മോഷണം നടത്തിയിരുന്ന രണ്ട് യുവതികൾ പിടിയിൽ. രേഷ്മ, നീലു എന്നിവരാണ് കേസിൽ പിടിയിലായത്. സമ്പിഗെഹള്ളിയിലെ വീട്ടിൽ നടന്ന മോഷണത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഇരുചക്രവാഹനത്തിലെത്തിയാണ് പ്രതികൾ മോഷണം നടത്തിയത്. ഇവിടെനിന്ന് ഇവർ 30 ഗ്രാം സ്വർണവും 60 ഗ്രാം വെള്ളിയും പണവും മോഷ്ടിച്ചിരുന്നു. വീട്ടിൽ ആളില്ലാത്ത സമയം വാതിൽ കുത്തിത്തുറന്നാണ് യുവതികൾ മോഷണം നടത്തിയത്.
സംഭവത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അറസ്റ്റിലായ രേഷ്മ ഇത്തരത്തിൽ സ്ഥിരമായി മോഷണം നടത്താറുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
അന്വേഷണം വഴിതിരിച്ച് വിടാനും പിടിക്കപ്പെടാതിരിക്കാനുമാണ് പുരുഷ വേഷത്തിൽ കവർച്ച നടത്തുന്നതെന്ന് പിടിയിലായ പ്രതികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

