അബുദാബി: ലോകം ഉറ്റുനോക്കുന്ന റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകളുടെ രണ്ടാം റൗണ്ടിന് നാളെ അബുദാബിയിൽ തുടക്കമാകും. അമേരിക്കയുടെ മധ്യസ്ഥതയിൽ നടക്കുന്ന ഈ ത്രിരാഷ്ട്ര ചർച്ചകൾ ഫെബ്രുവരി 4, 5 (ബുധൻ, വ്യാഴം) തീയതികളിൽ നടക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയും ക്രെംലിൻ വക്താവ് ഡിമിട്രി പെസ്കോവും സ്ഥിരീകരിച്ചു. നേരത്തെ കഴിഞ്ഞ ഞായറാഴ്ച നടക്കേണ്ടിയിരുന്ന ചർച്ചകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവയ്ക്കുകയായിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ചർച്ചകളിൽ പങ്കെടുക്കും.
നാലാം വർഷത്തിലേക്ക് കടക്കുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ‘മാന്യമായ ഒരു പരിഹാരമാണ്’ തങ്ങൾ ആഗ്രഹിക്കുന്നതെന്ന് സെലെൻസ്‌കി വ്യക്തമാക്കി. എന്നാൽ, കിഴക്കൻ യുക്രെയ്‌നിലെ ഡോൺബാസ് മേഖലയുടെ പൂർണ്ണ നിയന്ത്രണം വേണമെന്ന റഷ്യയുടെ കടുത്ത നിലപാട് ചർച്ചകളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വെടിനിർത്തൽ ലംഘിച്ചാൽ പാശ്ചാത്യ രാജ്യങ്ങൾ സൈനികമായി പ്രതികരിക്കുമെന്ന പുതിയ സുരക്ഷാ കരാറിനെക്കുറിച്ച് യുക്രെയ്ൻ ഇന്ന് സൂചന നൽകിയിരുന്നു. മേഖലയിലെ അതിശൈത്യം കണക്കിലെടുത്ത് യുക്രെയ്ൻ നഗരങ്ങൾക്ക് നേരെയുള്ള ആക്രമണം താൽക്കാലികമായി നിർത്തിവയ്ക്കാൻ റഷ്യ സമ്മതിച്ചത് ചർച്ചകൾക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കിയിട്ടുണ്ട്

