വാഷിംഗ്ടൺ ഡി.സി: പാകിസ്താനെയും ചൈനയെയും ഒരുപോലെ പ്രതിരോധത്തിലാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. പാക് അധീന കശ്മീരും (PoK) ചൈന കൈവശപ്പെടുത്തിയിരിക്കുന്ന അക്സായ് ചിന്നും ഇന്ത്യയുടെ ഭൂപടത്തിന്റെ ഭാഗമായി അംഗീകരിച്ചുകൊണ്ടുള്ള പുതിയ ഭൂപടം അമേരിക്ക പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഏഷ്യയിലെ ഭൗമരാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കുന്ന ഈ നീക്കം.
ഭൂപടത്തിലെ മാറ്റത്തിന് പുറമെ സാമ്പത്തികമായും പാകിസ്താനെ ട്രംപ് ഭരണകൂടം തഴഞ്ഞു. ഇന്ത്യയുമായി 18 ശതമാനം നികുതിയിളവോടെയുള്ള വൻ വ്യാപാര കരാർ ഒപ്പിട്ടപ്പോൾ, ഷെരീഫ് സർക്കാരിന്റെ നേതൃത്വത്തിലുള്ള പാകിസ്താനെ കരാറിൽ നിന്നും പൂർണ്ണമായും ഒഴിവാക്കി. ഇത് പാകിസ്താന്റെ തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇരട്ടി പ്രഹരമായി മാറിയിരിക്കുകയാണ്. ഇന്ത്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിലൂടെ ദക്ഷിണേഷ്യയിൽ ചൈനയുടെ സ്വാധീനം കുറയ്ക്കുക എന്ന തന്ത്രപരമായ നീക്കമാണ് ട്രംപ് ലക്ഷ്യമിടുന്നത്.
അതിർത്തി തർക്കങ്ങളിൽ ഇന്ത്യയുടെ നിലപാടിനെ അമേരിക്ക പരസ്യമായി പിന്തുണയ്ക്കുന്നത് ഇതാദ്യമായാണ്. ഇന്ത്യയുടെ അവിഭാജ്യ ഘടകമായ പ്രദേശങ്ങളെ ഉൾപ്പെടുത്തിയുള്ള അമേരിക്കയുടെ പുതിയ നിലപാട് ചൈനയെയും പാകിസ്താനെയും ചൊടിപ്പിച്ചിട്ടുണ്ട്. എന്നാൽ വ്യാപാര രംഗത്തും നയതന്ത്ര രംഗത്തും ഇന്ത്യയ്ക്ക് ലഭിച്ച ഈ വലിയ അംഗീകാരം ആഗോളതലത്തിൽ ഭാരതത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു

