ലണ്ടൻ: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം മുറുകുന്ന സാഹചര്യത്തിൽ, ഇറാനിലെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ ബ്രിട്ടൻ താൽക്കാലികമായി പിൻവലിച്ചു. അമേരിക്കൻ ആക്രമണമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ മുൻകരുതൽ നടപടി.
ഇറാൻ അണുവായുധ പദ്ധതി ഉപേക്ഷിക്കാനുള്ള കരാറിൽ എത്തിയില്ലെങ്കിൽ രാജ്യം ആക്രമിക്കപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസ് കോൺഗ്രസിലെ വാർഷിക പ്രസംഗത്തിലും ട്രംപ് ഈ ഭീഷണി ആവർത്തിച്ചു. വർദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഇന്ത്യ, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ഉടൻ ഇറാൻ വിടാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഇസ്രായേലിലെ യുഎസ് എംബസിയിലെ അവശ്യസേവന വിഭാഗമൊഴികെയുള്ള ഉദ്യോഗസ്ഥരോടും രാജ്യം വിടാൻ യുഎസ് അംബാസഡർ മൈക്ക് ഹക്കബി നിർദ്ദേശം നൽകി.മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനിടെയാണ് നയതന്ത്ര ഉദ്യോഗസ്ഥരെയും പൗരന്മാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ വിവിധ രാജ്യങ്ങൾ തീരുമാനിച്ചിരിക്കുന്നത്.

