ജനീവ : ലോകാരോഗ്യ സംഘടനയിൽ നിന്ന് യുഎസ് ഔദ്യോഗികമായി പിന്മാറി. അംഗത്വം അവസാനിപ്പിച്ചതായി വ്യക്തമാക്കിക്കൊണ്ട് യുഎസ് ആരോഗ്യ-മനുഷ്യ സേവന വകുപ്പും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്. . കോവിഡ്-19 പ്രതിസന്ധിക്കിടെ ദുരുപയോഗം ആരോപിച്ച് ദീർഘകാലമായി നിലനിന്നിരുന്ന പങ്കാളിത്തം അവസാനിപ്പിച്ചുകൊണ്ടാണ് യുഎസിന്റെ ഔദ്യോഗിക പിന്മാറ്റം. ജനീവയിലെ WHO ആസ്ഥാനത്ത് നിന്ന് അമേരിക്കൻ പതാകയും നീക്കം ചെയ്തു.
ലോകാരോഗ്യ സംഘടന കോവിഡ് -19 പാൻഡെമിക്കിനെ തെറ്റായി കൈകാര്യം ചെയ്തതായും ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതായും നേരത്തെ തന്നെ അമേരിക്ക ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇനി ലോകാരോഗ്യ സംഘടനയിൽ ഒരു നിരീക്ഷകനായി പോലും ചേരാൻ ഉദ്ദേശിക്കുന്നില്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ രണ്ടാം ടേമിൽ അധികാരമേറ്റ ആദ്യ ദിവസം തന്നെ ലോകാരോഗ്യ സംഘടനയിൽ നിന്നും പുറത്തു കടക്കുന്നതുമായി ബന്ധപ്പെട്ട ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചിരുന്നു. അമേരിക്കൻ നിയമപ്രകാരം, ഒരു ഐക്യരാഷ്ട്രസഭാ ഏജൻസിയിൽ നിന്ന് പൂർണ്ണമായും പുറത്തുകടക്കുന്നതിന് മുമ്പ് ഒരു വർഷത്തെ അറിയിപ്പ് നിർബന്ധമാണ്.

