കൊല്ലങ്കോട്: കൊല്ലങ്കോട്, പുതുനഗരം പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഊട്ടറ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഗായത്രിപുഴയ്ക്ക് കുറുകെ നിലവിലുള്ള കാലപ്പഴക്കം ചെന്ന പഴയ പാലത്തിന് സമാന്തരമായാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ പാലം നിർമ്മിക്കുന്നത്. പ്രദേശത്തെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകുന്ന ഈ പദ്ധതി നാടിന്റെ വികസനത്തിന് പുതിയ കരുത്തേകും.
സംസ്ഥാന സർക്കാരിന്റെ കിഫ്ബി (KIIFB) ഫണ്ട് ഉപയോഗിച്ച് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡാണ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. 7.67 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ പാലത്തിന്റെ നിർമ്മാണോദ്ഘാടനം 2025 സെപ്റ്റംബർ 13-ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് നിർവ്വഹിച്ചത്. 30.72 മീറ്റർ നീളമുള്ള രണ്ട് സ്പാനുകളിലായി ആകെ 61.44 മീറ്റർ നീളത്തിലാണ് പാലം വിഭാവനം ചെയ്തിരിക്കുന്നത്. 11.05 മീറ്റർ വീതിയുള്ള പാലത്തിൽ 190.58 മീറ്റർ നീളത്തിൽ കാൽനടയാത്രക്കാർക്കായി പ്രത്യേക നടപ്പാതയും ഒരുക്കുന്നുണ്ട്.
പാലത്തിന്റെ ഭാഗമായി കൊല്ലങ്കോട് വശത്ത് 58.12 മീറ്ററും പുതുനഗരം വശത്ത് 71.82 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡുകളും നിർമ്മിക്കും. നിലവിൽ പാലത്തിന്റെ ഫൗണ്ടേഷൻ ജോലികളാണ് പുരോഗമിക്കുന്നത്. ഇതിന് പിന്നാലെ ഗർഡറുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പാലം യാഥാർത്ഥ്യമാകുന്നതോടെ മേഖലയിലെ ഗതാഗത സൗകര്യങ്ങൾ വർദ്ധിക്കുമെന്നും വിനോദസഞ്ചാര-വ്യാപാര മേഖലകളിൽ വലിയ ഉണർവ് ഉണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

