ന്യൂഡൽഹി: ഇന്ത്യയുടെ ദേശീയഗീതമായ ‘വന്ദേമാതരത്തിന്റെ’ ആലാപനവുമായി ബന്ധപ്പെട്ട് വിശദമായ മാർഗ്ഗരേഖ കേന്ദ്ര സർക്കാർ പുറത്തിറക്കി. ദേശീയഗാനവും (ജനഗണമന) ദേശീയഗീതവും (വന്ദേമാതരം) ഒരുമിച്ച് ആലപിക്കുന്ന അവസരങ്ങളിൽ വന്ദേമാതരത്തിന്റെ ഔദ്യോഗിക പതിപ്പിലെ ആറ് ചരണങ്ങളും ആദ്യം ആലപിക്കണമെന്നാണ് പുതിയ നിർദ്ദേശം.
ഔദ്യോഗിക ചടങ്ങുകളിലും പൊതുപരിപാടികളിലും ദേശീയഗീതത്തിന്റെ ആലാപനത്തിൽ ഐകരൂപ്യം ഉറപ്പാക്കാനാണ് ഈ നടപടി. നിലവിൽ പലയിടങ്ങളിലും ദേശീയഗീതത്തിന്റെ ആദ്യ ചരണങ്ങൾ മാത്രമാണ് ആലപിച്ചു വരുന്നത്. എന്നാൽ പുതിയ നിർദ്ദേശപ്രകാരം ആറ് ചരണങ്ങളും പൂർണ്ണമായി ആലപിക്കേണ്ടതുണ്ട്. ദേശീയഗീതത്തിന്റെ അന്തസ്സും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനൊപ്പം വരുംതലമുറയ്ക്ക് ഇതിന്റെ പൂർണ്ണരൂപം പരിചിതമാക്കുക എന്നതും പുതിയ മാർഗ്ഗരേഖയുടെ ലക്ഷ്യമാണ്. രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മാർഗ്ഗനിർദ്ദേശം പിന്തുടരണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

