കാരക്കാസ്: വെനിസ്വേലയുടെ ഖനന മേഖലയിൽ വൻതോതിലുള്ള വിദേശ നിക്ഷേപം ലക്ഷ്യമിട്ട് പുതിയ നിയമപരിഷ്കാരങ്ങൾ കൊണ്ടുവരുമെന്ന് ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് പ്രഖ്യാപിച്ചു. അമേരിക്കൻ ആഭ്യന്തര സെക്രട്ടറി ഡഗ് ബർഗമുമായി ബുധനാഴ്ച കാരക്കാസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റോഡ്രിഗസ് ഈ സുപ്രധാന നീക്കം അറിയിച്ചത്.
നിലവിലുള്ള ഖനന നിയമങ്ങൾ പരിഷ്കരിക്കുന്നതിനായി പുതിയ ബിൽ ഉടൻ തന്നെ വെനിസ്വേലൻ നാഷണൽ അസംബ്ലിയിൽ അവതരിപ്പിക്കും. സ്വർണം, വജ്രം എന്നിവയ്ക്ക് പുറമെ ആധുനിക സാങ്കേതികവിദ്യയിൽ നിർണ്ണായകമായ ‘അപൂർവ്വ ലോഹങ്ങളുടെ’ ഖനനത്തിനും വിദേശ കമ്പനികൾക്ക് അനുമതി നൽകുന്ന രീതിയിലാണ് പരിഷ്കാരങ്ങൾ വരുന്നത്.
നേരത്തെ രാജ്യത്തെ എണ്ണ മേഖലയിലും സമാനമായ രീതിയിൽ സ്വകാര്യ നിക്ഷേപം അനുവദിക്കുന്ന നിയമപരിഷ്കാരങ്ങൾ റോഡ്രിഗസ് സർക്കാർ കൊണ്ടുവന്നിരുന്നു. മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ പുറത്താകലിന് പിന്നാലെ വെനിസ്വേലയുടെ പ്രകൃതിവിഭവങ്ങളുടെ മേൽ നിയന്ത്രണം വർദ്ധിപ്പിക്കാനുള്ള അമേരിക്കൻ നീക്കത്തിന്റെ ഭാഗമായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്.

