ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം നീണ്ടുനിൽക്കുമെന്ന ആശങ്കകൾക്കിടെ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ വൻ വർദ്ധന. ഇതിന്റെ പ്രതിഫലനമെന്നോണം രാജ്യത്തെ ഓഹരി വിപണികൾ വലിയ തകർച്ചയോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇന്ന് ആറ് ശതമാനത്തിലധികം വർദ്ധന രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡിന് വില ആറര ശതമാനം വർദ്ധിച്ച് ബാരലിന് 97 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡബ്ല്യു.ടി.ഐ (WTI) ക്രൂഡ് ഓയിൽ വില ബാരലിന് 92 ഡോളറിലേക്കും ഉയർന്നു.പശ്ചിമേഷ്യൻ ഖലയിലെ സംഘർഷാവസ്ഥ ക്രൂഡ് ഓയിൽ വിതരണത്തെ ബാധിക്കുമെന്ന ഭീതിയാണ് വില കുതിച്ചുയരാൻ കാരണം. ഇത് ആഗോള വിപണിയിൽ ഇന്ധനക്ഷാമം സംബന്ധിച്ച ആശങ്കകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
എണ്ണവിലയിലുണ്ടായ ഈ പെട്ടെന്നുള്ള വർദ്ധനവ് ഇന്ത്യൻ ഓഹരി വിപണിയിലും കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. നിക്ഷേപകർക്കിടയിലെ ആശങ്കമൂലം വിപണി ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.ആഗോളതലത്തിൽ ഇന്ധനവിലയിലുണ്ടാകുന്ന ഈ മാറ്റം വരും ദിവസങ്ങളിൽ ഇന്ത്യൻ വിപണിയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

