ന്യൂഡൽഹി: ജലസംരക്ഷണം കേവലം ഒരു പദ്ധതിയല്ലെന്നും അത് ഓരോ പൗരന്റെയും കടമയാണെന്നും രാഷ്ട്രപതി ദ്രൗപദി മുർമു പ്രസ്താവിച്ചു. ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ‘ജൽ മഹോത്സവ്’ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ജലം അമൂല്യമായ പ്രകൃതിദത്ത സമ്പത്താണെന്നും അത് വരുംതലമുറകൾക്കായി കരുതിവെക്കേണ്ടത് അനിവാര്യമാണെന്നും രാഷ്ട്രപതി ഓർമ്മിപ്പിച്ചു.
ജലസംരക്ഷണം നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറണം. ഓരോ തുള്ളി വെള്ളവും വിലപ്പെട്ടതാണെന്ന ബോധ്യം ഓരോ വ്യക്തിയിലും ഉണ്ടാകണം. ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും മഴവെള്ളം സംഭരിക്കുന്നതിനും മുൻഗണന നൽകണം. പരിമിതമായ ഈ വിഭവത്തെ ദുരുപയോഗം ചെയ്യാതെ വരുംതലമുറയുടെ നിലനിൽപ്പിനായി സംരക്ഷിക്കണമെന്നും ശ്രീമതി മുർമു ആഹ്വാനം ചെയ്തു. ഈ മാസം എട്ടിന് ആരംഭിച്ച ജൽ മഹോത്സവം വിപുലമായ പരിപാടികളോടെ മാർച്ച് 22-ന് സമാപിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജലസംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ബോധവൽക്കരണ പരിപാടികളാണ് ഇതിന്റെ ഭാഗമായി നടന്നു വരുന്നത്.

