ന്യൂഡൽഹി/കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് തടസ്സപ്പെട്ടിരുന്ന ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി വിവിധ എയർലൈനുകൾ പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.
യുഎഇയിലെ ഫുജൈറയിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി സ്പൈസ്ജെറ്റിന്റെ പ്രത്യേക വിമാനം ഇന്ന് കൊച്ചിയിലെത്തും. കൂടാതെ ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കും സ്പൈസ്ജെറ്റ് പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് 10 പ്രത്യേക സർവീസുകൾ നടത്തുമെന്ന് ഇൻഡിഗോ അറിയിച്ചു. അകാസ എയറും ജിദ്ദയിൽ നിന്ന് സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.
ദുബായിൽ നിന്ന് 149 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ഇന്ന് ഡൽഹിയിലെത്തി. സംഘർഷം രൂക്ഷമായ ശേഷം ദുബായിൽ നിന്ന് ഇന്ത്യയിലെത്തുന്ന ആദ്യ വിമാനമാണിത്. ഒമാനിലെ മസ്കറ്റിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനങ്ങൾ സർവീസ് പുനരാരംഭിച്ചു. എയർ ഇന്ത്യ എക്സ്പ്രസും മസ്കറ്റ് സർവീസുകൾ പുനഃസ്ഥാപിച്ചിട്ടുണ്ട്.

