വാഷിംഗ്ടൺ: ഇറാനിലെ സൈനിക നീക്കങ്ങൾ പൂർത്തിയാക്കിയ ശേഷം അമേരിക്കയുടെ അടുത്ത ലക്ഷ്യം ക്യൂബയായിരിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനിലെ ഭീഷണി പൂർണ്ണമായും അവസാനിപ്പിക്കാനാണ് നിലവിൽ മുൻഗണന നൽകുന്നതെന്നും എന്നാൽ ക്യൂബയുടെ കാര്യത്തിൽ നടപടിയെടുക്കുന്നത് വെറും സമയത്തിന്റെ പ്രശ്നം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനിലെ സാഹചര്യം ആദ്യം പരിഹരിക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് വൈറ്റ് ഹൗസിൽ നടന്ന ഒരു ചടങ്ങിൽ ട്രംപ് പറഞ്ഞു. നിലവിൽ ഇറാനെതിരെയുള്ള സൈനിക നടപടികൾ തുടരുകയാണെന്നും ശത്രുവിനെ പൂർണ്ണമായും തകർക്കുന്ന രീതിയിലാണ് നീക്കങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്യൂബൻ വംശജരായ അമേരിക്കക്കാർക്ക് തങ്ങളുടെ മാതൃരാജ്യത്തേക്ക് തിരിച്ചുപോകാൻ കഴിയുന്ന സാഹചര്യം ഉടൻ ഉണ്ടാകുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ക്യൂബൻ വിഷയത്തിൽ സജീവമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

