ബ്രിസ്ബേൻ: ബ്രിസ്ബേന്‍ വടക്ക് സ്ട്രാത്ത്പൈനിലെ ഒരു വീട്ടിൽ 36 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇന്ന് പുലർച്ചെ ഒരു മണിയോടെ നാവുവ സ്ട്രീറ്റിലെ വീട്ടിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുള്ളതായാണ് പ്രാഥമിക നിഗമനമെന്ന് ക്വീൻസ്ലൻഡ് പോലീസ് അറിയിച്ചു.
യുവാവിന് വൈദ്യസഹായം ആവശ്യമുണ്ടെന്ന വിവരത്തെത്തുടർന്നാണ് എമർജൻസി സർവീസസ് സ്ഥലത്തെത്തിയത്. എന്നാൽ പോലീസ് എത്തുമ്പോഴേക്കും ഇയാൾ മരിച്ചിരുന്നു. മരിച്ച വ്യക്തി ഈ വീട്ടിൽ കുറച്ചുകാലമായി താമസിച്ചു വരികയായിരുന്നുവെന്നും വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് ഇയാളെ മുൻപരിചയമുണ്ടെന്നും ഡിറ്റക്ടീവ് ഇൻസ്പെക്ടർ ഫിൽ ഹഴ്സ്റ്റ് പറഞ്ഞു. പ്രാഥമിക പരിശോധനയിൽ മരണകാരണമാകാവുന്ന തരത്തിലുള്ള ഗുരുതരമായ പരിക്കുകളൊന്നും ശരീരത്തിൽ കണ്ടെത്തിയിട്ടില്ല. ശരീരത്തിൽ ചെറിയ പോറലുകൾ ഉണ്ടെങ്കിലും അവ മരണത്തിലേക്ക് നയിക്കാനിടയില്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
സംഭവവുമായി ബന്ധപ്പെട്ട് ദൃക്സാക്ഷികളിൽ നിന്ന് പോലീസ് മൊഴിയെടുക്കുന്നുണ്ടെങ്കിലും മരണകാരണത്തെക്കുറിച്ച് വ്യക്തമായ സൂചനകൾ ഇതുവരെ ലഭിച്ചിട്ടില്ല. നിലവിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും നാളെ നടക്കാനിരിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും ഇൻസ്പെക്ടർ ഹഴ്സ്റ്റ് കൂട്ടിച്ചേർത്തു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

