പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ആറ് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മോഷണക്കുറ്റം ആരോപിച്ചാണ് യുവാവിനെ തൊഴിലാളികൾ മർദിച്ചതെന്നാണ് പ്രാഥമിക വിവരം.
ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. പെരുമ്പാവൂരിന് സമീപമുള്ള ഒരു പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളാണ് അൻസലിനെ മർദിച്ചത്. കമ്പനിക്കുള്ളിൽ അതിക്രമിച്ചു കയറി മോഷണത്തിന് ശ്രമിച്ചു എന്നാരോപിച്ചായിരുന്നു മർദനം.
മർദനമേറ്റ് അവശനായ യുവാവിനെ പോലീസ് സ്ഥലത്തെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നു. യുവാവിന്റെ ശരീരത്തിൽ ക്രൂരമായ മർദനമേറ്റതിന്റെ പാടുകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്ന ആറ് അതിഥി തൊഴിലാളികളെ പെരുമ്പാവൂർ പോലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. കൊലപാതക കുറ്റത്തിന് കേസെടുത്ത പോലീസ് പ്രതികളുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി..

