ശബരിമലയിൽ കുഞ്ചൻ നമ്പ്യാർ തുള്ളൽ….

മലയാള ഭാഷയുടെ മൂല്യ സമ്പത്തുകളിലൊന്നാണ് കവിതാ രംഗം.ആര്‍ജ്ജവത്തായ അനുഭവ സമ്പത്തുകളില്‍ നിന്ന് കണ്ടെത്തിയ എല്ലാം കവിതകളും സൗന്ദര്യാത്മകമാണ്. മലയാളഭാഷയെ അത്ഭുതപ്പെടുത്തിയിട്ടുള്ള പാണ്ഡിത്യവും ഭാവനയുമുള്ള ധാരാളം കവികള്‍ മലയാളത്തിന് ലഭിച്ച സൗഭാഗ്യമാണ്.ഇവരൊക്കെ ഒരു പക്ഷിയെപ്പോലെ പറന്നുയര്‍ന്ന് പുതിയ ഉപമാനങ്ങള്‍ നല്‍കിയ നാട്ടില്‍ ഇപ്പോള്‍ അമര്‍ഷത്തിന്റെ കൂട് തുറന്ന് കാക്കക്കുട്ടങ്ങളായി പാരഡി പാടി ഫ്യൂഡല്‍ സംസ്‌കാരത്തിന്റെ കാവ്യലോകം സൃഷ്ടിച്ചിരിക്കുന്നു. കവിതകള്‍,പാട്ടുകള്‍ എന്തായാലും വ്യക്തിയെയോ പ്രസ്ഥാനങ്ങളെയോ അധിക്ഷേപിക്കാനുള്ളതല്ല. ആവീഷ്‌കാരസ്വാതന്ത്ര്യം വിചിത്രരമണീയമായ നാടന്‍ പാട്ടുകളുടെ പദസംവിധാനത്തില്‍ ഹാസ്യാത്മകമായി അവതരിപ്പിച്ചത് മതവികാരം,വ്യക്തിഹത്യ തുടങ്ങിയ മലയാളി സംസ്‌കാ രത്തിന്റെ ബോധധാരയില്‍ എത്തിയിരിക്കുന്നു.

ഒരു സമൂഹത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് മുന്‍കാല എഴുത്തുകാരെപോലെ അക്ഷരങ്ങള്‍ ഭാഷാസിദ്ധികൊണ്ടും ഭാവശുദ്ധികൊണ്ടും അര്‍ഥസംവേദനക്ഷമതയുള്ളതായിരുന്നു.കോടതിയിലുള്ള ശബരിമല അയ്യപ്പ മോഷണം രചനാസ്വാതന്ത്ര്യമുള്ളതുകൊണ്ട് നിയമനിഷേധമായി മാറി നിയമലംഘനത്തിന് വഴിയൊരുക്കുമോ?കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കെ ഓരോരുത്തരുടെ ശൈലി വല്ലഭത്വം മധുര പ്രതികാരഭാഷയായി മാറുന്നോ?അയ്യപ്പന്റെ സ്വര്‍ണ്ണം ആരൊക്കെ കൊണ്ടുപോയി? അനീതിക്കെതിരെ പാട്ടെഴു തിയത് എതിര്‍പാര്‍ട്ടികള്‍ക്ക് വളമായോ?കുറ്റവാളികളെ ശിക്ഷിക്കുന്നതും മിഥ്യാബോധങ്ങളുടെ മാറാല മാറ്റേണ്ടതും കോടതിയല്ലേ അല്ലാതെ നാടന്‍ പാട്ടുകാരാണോ?

ഇപ്പോള്‍ കേരളത്തില്‍ കാണുന്ന അയ്യപ്പ നാടന്‍ പാരഡി തുള്ളല്‍ പാട്ടുകള്‍ കണ്ടാല്‍ ഓര്‍മ്മ വരിക കൊല്ലവര്‍ഷം 883-ല്‍ ജീവിച്ചിരുന്ന മഹാകവി കുഞ്ചന്‍ നമ്പ്യാരുടെ സംഭാവ നയായ തുള്ളലാണ്. ആരെയും ചിരിപ്പിക്കുന്ന ഹാസ്യരസപ്രധാനമായ ഒരു ദൃശ്യകലയാണ് തുള്ളല്‍.ഇപ്പോഴുള്ള തുള്ളല്‍ പാട്ട് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു പാരഡി പാട്ടായി ഏറ്റെടുത്തു ചാക്യന്മാരുടെ ചാക്യാര്‍ക്കൂത്തായി മാറ്റിയിരിക്കുന്നു. പത്താം ശതകത്തിലാണ് തുള്ളല്‍ സാഹിത്യത്തിന്റെ ആരംഭം.കല്യാണ സൗഗന്ധികം, ശീതങ്കന്‍ തുള്ളലാണ് തുള്ളല്‍ സാഹിത്യത്തിലെ ആദ്യ കൃതികള്‍. തുള്ളലിന്റെ വൃത്തം തരംഗിണിയാണ്. ഇന്നത്തെ നാടന്‍ പാട്ടുകള്‍ക്ക് തരംഗം മതി കാവ്യസൗന്ദര്യമോ ഫലിതമോ ഒന്നും വേണ്ട. സര്‍ഗ്ഗ പ്രതിഭകളായ കവികള്‍ക്ക് കുഞ്ചന്‍ നമ്പ്യാരുടെ സൗരഭ്യമുണ്ട്.’മുല്ലപൂമ്പൊടിയേറ്റു കിടക്കും, കല്ലിനുമുണ്ടാമൊരു സൗരഭ്യം’.

പണപ്പെട്ടി തുറന്നിരിന്നാല്‍, കയ്യില്‍ കിട്ടിയാല്‍ കക്കാത്തവനും കക്കുന്ന കാലമാണ്. നിയമപാലകര്‍ പാരഡി പാടിയവരുടെ ആശയപരമായ ഉള്ളടക്കത്തേക്കാള്‍ അവരുടെ സാംസ്‌കാരിക മണ്ഡലം പരിശോധിക്കാനുള്ള ശ്രമത്തിലാണ്.ആ കൂട്ടത്തില്‍ അധ്വാനഫല ത്തേക്കാള്‍ കുഴല്‍പ്പണമുന്നേറ്റവും പരിശോധിക്കണം.ഇപ്പോള്‍ കാണുന്ന കാഴ്ചകള്‍ ഏതോ ഫ്യൂഡല്‍ സംസ്‌കാരത്തിന്റെ ഉലയില്‍ ഒരുക്കിയെടുത്ത ആയുധ അമ്പുകളായി ഓരോരുത്തരിലും തറയ്ക്കുന്നു.പരസ്പരം പഴിചാരുന്നു.കുറ്റം ചെയ്തവരെ ശിക്ഷിക്കാന്‍ ഇവിടെ കോടതികളില്ലേ? കോടതി വിധി വന്നതിന് ശേഷം അധിക്ഷേപവും വ്യക്തിഹത്യയും വിപുലമായി നടത്താമെല്ലോ.ഉപ്പുതൊട്ട് കര്‍പ്പൂരംവരെ വിറ്റുതിന്നുന്നവര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ കണ്ടുപഠിക്കണം എന്നിട്ട് ചോദിക്കണം എന്നെ കണ്ടാല്‍ കിണ്ണം കട്ടെവനെന്നു തോന്നുമോ?

മഹാകവി കുഞ്ചന്‍നമ്പ്യാര്‍ക്കൊപ്പം പ്രമുഖ കവി ചെമ്മനം ചാക്കോയും പരിഹാ സസ്ത്രങ്ങള്‍ തൊടുത്തുവിട്ട് കപട മുഖങ്ങളെ വലിച്ചുകീറി അനുവാചകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കയും ചെയ്തിട്ടുണ്ട്.ചങ്ങമ്പുഴ കവിതകള്‍ക്കെതിരെ പാരഡി പാട്ടുകളുണ്ടായിട്ടുണ്ട്.ചങ്ങമ്പുഴയും എത്രയോ എഴുത്തുകാരെ പരിഹസിച്ചു് എഴുതിയിട്ടുണ്ട്.

വള്ളത്തോള്‍ ‘ബന്ധസ്ഥനായ അനിരുദ്ധന്‍’ എഴുതിയപ്പോള്‍ പണ്ഡിത കവി കെ.പണിക്കര്‍ പരിഹാസ രൂപത്തില്‍ ‘ബന്ധമുക്തനായ അനിരുദ്ധന്‍’ എഴുതി പ്രതികാരം തീര്‍ത്തു. മുന്‍ മുഖ്യമന്ത്രി മാരായിരുന്ന കരുണാകരന്റെ കാര്‍ യാത്ര, നീന്തല്‍ കുളം, സരിതയെ ചേര്‍ത്ത് ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തിയ കള്ള പാരഡി പാട്ടുകള്‍ രാഷ്ട്രീയക്കാര്‍ ആസ്വദിച്ചിട്ടില്ലേ? സ്വാകീ യമായ കാവ്യ ഭാഷ രചിക്കാനറിയാത്തവര്‍ ആധുനിക വീണക്കമ്പികളിലുരസി വിചിത്ര രമണീയങ്ങളായ നാടന്‍പാട്ടുകള്‍ മനസ്സിന്റെ താളത്തിനൊപ്പിച്ചു് സ്വച്ഛന്ദമായി എഴുതി പാടുന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യമല്ലേ? അതില്‍ വ്യക്തിഹത്യയും അധിക്ഷേപങ്ങളു ണ്ടെങ്കില്‍ കോടതിയെ സമീപിച്ചുകൂടെ? അതിനെ സുന്ദരമെന്നോ ശാലീനമെന്നോ സര്‍ഗ്ഗധനര്‍ വിശേഷിപ്പിക്കാറില്ല. നേരില്‍ കണ്ടത് എഴുതുന്നത് സാഹിത്യമല്ല അത് വെറും വാര്‍ത്തയാണ്.പാട്ടുകാര്‍ അത് നാടന്‍ പാട്ടുകളായി പാടുന്നു.നാട്ടുകാര്‍ ആസ്വദിക്കുന്നു. കലാഭവന്‍ മണിയെ പോലെ ഈരടികള്‍ ഗംഭീരമായി പാടി അവതരിപ്പിച്ചപ്പോള്‍ പരാതി ഉയര്‍ന്നിട്ടില്ല.ആ പാട്ടുകളില്‍ ഹാസ്യം, ഫലിതമുണ്ട്.വ്യക്തികള്‍ക്ക് നേരെ അധിക്ഷേപങ്ങള്‍ നടത്തിയിട്ടില്ല.സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാര്‍ സമൂഹത്തിന്റെ ജീര്‍ണ്ണതകളെ അനവദ്യസു ന്ദരമായ അനുഭൂതിയില്‍ എഴുതാറുണ്ട്,ഇവിടെ ആരാണ് ഇരകളായി മാറുന്നത്?.

സാമൂഹ്യ വിമര്‍ശനം ഇന്ന് തുടങ്ങിയതല്ല. സാമൂഹ്യ തിന്മകള്‍,വൈകൃതങ്ങള്‍, സന്മാ ര്‍ഗ്ഗികാധഃപതനം കണ്ടാല്‍ പരിഹാസത്തിലൂടെ,ഫലിതത്തിലൂടെ സൂക്ഷ്മമായി പഠിച്ചു് ഹാസ്യാത്മകമായി,കാവ്യാത്മകമായി അവതരിപ്പിക്കും. അവിടെ വിഷയത്തിന്റെ കാവ്യപരി ണാമവിതാനവുമായി എഴുത്തുകാരന്‍ ഏറ്റുമുട്ടുകയാണ്.അവിടെ ആരുടെയും പ്രത്യയ ശാസ്ത്രമോ വ്യക്തിബന്ധങ്ങളോ ലൗകികമോഹങ്ങളോ സമൂഹത്തോട് കടപ്പാടുള്ള ഒരു എഴുത്തുകാരനും നോക്കാറില്ല. കടിഞ്ഞാണില്ലാത്ത കുതിര എവിടേയും പായും പോലെ സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്ന പല നാടന്‍ പാട്ടുകള്‍ മനുഷ്യബന്ധങ്ങളെ കലഹത്തിന് പ്രേരിപ്പിക്കുന്നതും പരസ്പര വിധ്വേഷം വളര്‍ത്തുന്നതുമാണ്.

ഇതൊക്കെ എഴുതുന്നവര്‍ നാടിന്റെ ശ്രേയസ് തിരിച്ചറിയണം. വലിയ തൂക്കവും ഉയരവുമുള്ള ആനയെ പാപ്പാന്‍ ഭയക്കുന്നില്ല.അതുപോലെ കാലത്തിന്റെ നാഡിസ്പന്ദനങ്ങളെ തിരിച്ചറിയുന്ന എഴുത്തുകാര്‍,വിമര്‍ശകര്‍,നിരൂപകര്‍ ആരെയും ഭയക്കാറില്ല. നമുക്ക് നമ്മുടെ ചെവി കാണാന്‍ പറ്റാത്തതുപോലെ നമ്മുടെ നാവില്‍ നിന്ന് വരുന്ന വാക്കുകള്‍ ഗൗരവമായി കാണാറില്ല.തലയില്ലാത്ത സോഷ്യല്‍ മീഡിയയില്‍ എന്തും പറയാം എന്തും പാടാം എന്നായിരിക്കുന്നു.കാവ്യഭാഷ അമ്മയുടെ മുലപ്പാലിന് തുല്യമാണ്. ആ പ്രതിഭാശക്തിയുടെ സ്രോതസ്സുള്ളവര്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നവരല്ല ആശ്വസിപ്പിക്കുന്നവരാണ്.ആ പ്രക്രിയയുടെ അണിയറയിലേക്ക് എത്ര എഴുത്തുകാര്‍ കടന്നുവരുന്നു?

സാധാരണക്കാര്‍ക്ക് പാടാനും രസിക്കാനും ഒരു ശബരിമല സ്വര്‍ണ്ണക്കൊള്ള പോലുള്ള ധാരാളം പാരഡി നാടന്‍ പാട്ടുകള്‍ പല പേരില്‍ ഇറങ്ങിയിട്ടുണ്ട്.അവയില്‍ പലതും ജന ഹിതമായി മാറുമെങ്കിലും സാഹിത്യത്തില്‍ ഒരു ചലനവുമുണ്ടാക്കാനാകില്ല. എഴുത്തുകാരുടെ,ചിത്രകാരന്മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ കത്രികയുടെ ആവശ്യമില്ല. പേടിച്ചാല്‍ ഒളിക്കാന്‍ ഇടം കിട്ടില്ല.

ദൈവങ്ങളെ വിമര്‍ശിച്ചാല്‍ ദൈവ നിന്ദ, മത നിന്ദ,മതസ്പര്‍ദ്ധ തുടങ്ങിയ പേരുകളിലൂടെ നടത്തുന്ന ഹിംസയും അക്രമവും മതവികാരത്തെ ഇളക്കിവിടുന്ന അധികാരക്കൊതിയന്മാരുടെ സ്വാര്‍ത്ഥ താത്പര്യമെന്ന് തിരിച്ചറിയുക.അവരുടെ ഗൂഢലക്ഷ്യം വര്‍ഗ്ഗിയത വളര്‍ത്തി വോട്ട് പെട്ടി നിറയ്ക്കുകയാണ്. കലാസാഹിത്യ രംഗത്തുള്ള നല്ലൊരു വിഭാഗം എഴുത്തുകാരും ആരുടേയൂം അടിമകളല്ല.അടിമകളെ തീറ്റിപോറ്റുന്നവരില്‍ നിന്ന് പലതും പ്രതീക്ഷിക്കാം.അവര്‍ക്ക് കോടതിയെപോലും ഭയമില്ല. വ്യക്തിയോട്, സ്ഥാപന ങ്ങളോടല്ല അമര്‍ഷം കാട്ടേണ്ടത്,അയ്യപ്പ ഭക്തരുടെ വിശ്വാസത്തിന് ആരാണ് മുറിവേല്‍പ്പിച്ചത്,അവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കോടതികളെ സഹായി ക്കുകയാണ് വേണ്ടത്.ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള നടന്നത് യാഥാര്‍ഥ്യമാണ്. പാരഡി പാട്ടില്‍ പറയുന്നതുപോലുള്ള ആചാര ലംഘനങ്ങള്‍ അവിടെ നടന്നിട്ടില്ല.

ലോകമെങ്ങുമുള്ള മത ദൈവങ്ങളെ, രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഒരു പാട്ടിലോ, ചിത്ര രചനയിലോ, കൃതിയിലോ,ശില്പത്തിലോ ഒലിച്ചുകളയാന്‍ സാധിക്കില്ല.ആവിഷ്‌കാര സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്ന മൗലിക അവകാശമാണ്. അതിനെ മതമൗലികവാദികള്‍ ചൂഷണം ചെയ്യുന്നത് നീതിബോധമുള്ള ഭരണാധികാരികള്‍, മതഭക്തര്‍ തിരിച്ചറിയണം.പൊതുതാല്പര്യങ്ങള്‍ക്കപ്പുറം വര്‍ഗ്ഗ താല്പര്യങ്ങള്‍ കണ്ടാല്‍ എഴുത്തുകാര്‍ അവരുടെ തൂലിക മിനുക്കി യെടുക്കുന്ന ലോക ചരിത്ര സത്യം മറക്കരുത്.സത്യം തുറന്നെഴുതുന്നവരെ ഭീഷണിപ്പെടുത്തുന്ന അധികാരകേന്ദ്രങ്ങള്‍ കൈവിട്ട കല്ലും വാവിട്ട വാക്കുപോലെയായി ജനം കൈവിടുമെന്നോര്‍ക്കുക

കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

Leave a Reply

Your email address will not be published. Required fields are marked *