ആലപ്പുഴ: ചമ്പക്കുളം പാലത്തിന്‍റെ അപ്രോച്ച് റോഡ് വീണ്ടും ഇടിഞ്ഞു താണു. യാത്രാ ദുരിതത്തിൽ നാട്ടുകാരും വാഹനയാത്രികരും. ചമ്പക്കുളം പാലത്തിന്‍റെ പടിഞ്ഞാറേ കരയിലെ അപ്രോച്ച് റോഡാണ് അപകടകരമായ രീതിയിൽ ഇടിഞ്ഞു താണത്. അപ്രോച്ചിൽനിന്നു പാലത്തിലേക്കു വാഹനങ്ങൾ ഇടിച്ചു കയറ്റേണ്ടി വരുന്നത് അപകട സാഹചര്യമുണ്ടാക്കുന്നു. ലോഡുമായ വരുന്ന മുച്ചക്ര വാഹനങ്ങൾ പാലത്തിലേക്കു കയറ്റുമ്പോൾ മുൻവശത്തെ ടയർ ഉയർന്നു പൊങ്ങി മുൻപു പല പ്രാവശ്യം അപകടം ഉണ്ടായിരുന്നു. പാലത്തിലേക്കു വാഹനങ്ങൾ ഇടിച്ചു കയറ്റേണ്ടി വരുന്നത് ഇരുചക വാഹനയാത്രികരെ ദുരിതത്തിലാക്കുന്നു.
ഭിന്നശേഷിക്കാർ സഞ്ചരിക്കുന്ന മുച്ചക്രവാഹനം ഏറെ പ്രയാസപ്പെട്ടാണു പാലത്തിലേക്കു കയറ്റുന്നതും ഇറക്കുന്നതും. പാലം നിർമിച്ചശേഷം ഒട്ടനവധി തവണ പാലത്തിന്‍റെ അപ്രോച്ച് റോഡ് ഇടിഞ്ഞു താണിട്ടുണ്ട്. ഇവിടെ മണ്ണിട്ട് ഉയർത്തി അറ്റകുറ്റപ്പണികൾ നടത്താറുണ്ടെങ്കിലും അധികം വൈകാതെ വീണ്ടും താഴുന്നതാണ് പതിവ്.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപ്രതിയിലേക്കും ദേശീയ പാതയിലേക്കും വേഗത്തിൽ എത്തിച്ചേരാൻ സാധിക്കുമെന്നതിനാൽ ഒട്ടനവധി വാഹനങ്ങളാണു പാലത്തെ ആശ്രയിക്കുന്നത്. അപ്രോച്ച് റോഡ് താഴ്ന്നതോടെ ഭാരവാഹനങ്ങളുമായി പാലത്തിൽ കയറാൻ ഭയമായതിനാൽ പലരും ഏറെ ദൂരം ചുറ്റി കറങ്ങിയാണു സഞ്ചരിക്കുന്നത്.പ്രശ്‌നത്തിനു ശ്വാശ്വത പരിഹാരം കാണാൻ പാലത്തിന്‍റെ പടിഞ്ഞാറേ കരയിലെ അപ്രോച്ച് റോഡ് പൊളിച്ചു നീക്കി സ്പാൻ ഇറക്കി സീറോ പോയിന്‍റിൽ അപ്രോച്ച് റോഡ് നിർമിക്കുമെന്നു പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും നാളിതുവരെയായിട്ടും നടപ്പിലായിട്ടില്ല.ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി പ്രശ്‌നത്തിനു പരിഹാരം കാണണമെന്നും, അറ്റകുറ്റപ്പണി നടത്തണമെന്നും ശ്വാശ്വത പരിഹാരത്തിനായി സ്‌പാൻ ഇറക്കി അപ്രോച്ച് നിർമിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നുമാണു നാട്ടുകാരുടെ ആവശ്യം

