ന്യൂ സൗത്ത് വെയ്ൽസ് തീരങ്ങളിൽ കടൽക്ഷോഭം അതിരൂക്ഷമായതിനെത്തുടർന്ന് അറുപതിലധികം ബീച്ചുകൾ അടച്ചുപൂട്ടി. ശക്തമായ കാറ്റും ഭീമാകാരമായ തിരമാലകളും കാരണം തീരപ്രദേശങ്ങളിൽ വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്തിട്ടുണ്ട്.കടൽക്ഷോഭത്തിൽപ്പെട്ട് ഒരു യുവതി മരിക്കുകയും മറ്റ് രണ്ട് പേരെ കാണാതാവുകയും ചെയ്തു.കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ഏകദേശം ഒൻപത് മീറ്റർ വരെ ഉയരമുള്ള തിരമാലകളാണ് തീരങ്ങളിൽ അടിച്ചുകയറുന്നത്. മണിക്കൂറിൽ 100 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള കാറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സിഡ്നി അടക്കമുള്ള പ്രധാന തീരപ്രദേശങ്ങളിലെ 60-ഓളം ബീച്ചുകൾ സുരക്ഷാ കാരണങ്ങളാൽ അടച്ചു. കടൽ അതീവ അപകടാവസ്ഥയിലായതിനാൽ ആരും വെള്ളത്തിലിറങ്ങരുതെന്ന് ലൈഫ് സേവർമാരും എമർജൻസി സർവീസും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വലിയ തിരമാലകൾക്കൊപ്പം കടൽപ്പായലുകൾ (seaweed) അടിഞ്ഞുകൂടിയതും സിഡ്നിയിലെ പല ബീച്ചുകളിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് വരും ദിവസങ്ങളിലും കടൽ പ്രക്ഷുബ്ധമായി തുടരാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു

