ന്യൂഡൽഹി: രാജ്യതലസ്ഥാനത്തു റിപ്പബ്ലിക് ദിന ആഘോഷങ്ങളിലെ സുരക്ഷ വർധിപ്പിക്കാൻ നിർമിതബുദ്ധിയിൽ അധിഷ്ഠിതമായ സ്മാർട്ട് ഗ്ലാസുകൾ ആദ്യമായി വിന്യസിക്കാൻ ഡൽഹി പോലീസ്.
കണ്ണിൽ വച്ചുകഴിഞ്ഞാൽ സംശയാസ്പദമായ ആളുകളെ ആൾക്കൂട്ടത്തിനിടയിൽനിന്നു കണ്ടെത്താൻ കഴിയുന്നതാണ് സ്മാർട്ട് ഗ്ലാസുകൾ. മുഖം തിരിച്ചറിയുന്ന ഒരു സോഫ്റ്റ്വേറും തെർമൽ ഇമേജിംഗ് സാങ്കേതികവിദ്യയും വഴിയാണ് സ്ഥിരം കുറ്റവാളികളായ ആളുകളെ ആൾക്കൂട്ടത്തിനിടയിൽനിന്നു കണ്ടെത്താൻ സ്മാർട്ട് ഗ്ലാസുകൾ പോലീസിനെ സഹായിക്കുന്നത്.
ഒരു ഇന്ത്യൻ കന്പനി രൂപകല്പന ചെയ്ത ഈ ഗ്ലാസുകൾ പ്രഖ്യാപിത കുറ്റവാളികളുടെയും സംശയാസ്പദമായ കുറ്റവാളികളുടെയും രേഖകളടങ്ങുന്ന പോലീസിന്റെ ഡാറ്റാബേസുമായി ബന്ധിപ്പിക്കപ്പെട്ടവയാണ്.
ഫീൽഡിൽ വിന്യസിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകളുമായി കണ്ണടകളെ ബന്ധിപ്പിച്ചിട്ടുണ്ട്. ഒരാളെ സ്കാൻ ചെയ്യുന്പോൾ അവരുടെ മുഖം പോലീസ് ഡാറ്റാബേസുമായി താരതമ്യം ചെയ്താണ് ഉപകരണം കുറ്റവാളികളെ കണ്ടെത്തുക.
ക്രിമിനൽ പശ്ചാത്തലമുള്ള ഒരാളുടെ മുഖവുമായുള്ള പൊരുത്തം 60 ശതമാനത്തിനു മുകളിലാണെങ്കിൽ സിസ്റ്റം ചുവപ്പ് സിഗ്നലിലൂടെ പോലീസിന് മുന്നറിയിപ്പ് നൽകും. ക്രിമിനൽ പശ്ചാത്തലമില്ലാത്ത ആളാണെങ്കിൽ പച്ച നിറത്തിലായിരിക്കും സിഗ്നൽ.

