തണൽ

ഉച്ചസൂര്യനുച്ചിയിൽ,

വെന്തുരുക്കുമീ വെയിൽ

ഒരു മരത്തണൽവിളി

‘വന്നുനില്ക്കു തെല്ലിട’!

തണലുമായ് വിളിപ്പതി-

ന്നേതു മരമതാകിലും

വരമതെന്നു മാത്രമേ

കരുതിയങ്ങു ചെന്നുപോയ്

തണലതിന്റെ കരുണയിൽ

മടക്കിയെൻ വെയിൽക്കുട,

തുരുതുരെപ്പൊഴിഞ്ഞതെ –

ന്തുടലിലിത്ര പൂക്കളോ?

പൂക്കളല്ല, നൂലിലായ്

ക്കോർത്തു വീണതത്രയും

ചെറുപുഴുക്കളെന്നുക –

ണ്ടൊന്നു ഞെട്ടിയപ്പോഴേ

നുരയുമാപ്പുഴുക്കളെ

കുടയുവാൻ തിടുക്കമാ-

യുടനെയാത്തണൽ വെടി-

ഞ്ഞോടിനിന്നു വെയിലിലായ്

തണലുകാട്ടിയിവ്വിധം

ചതിച്ചതേതു മരമിതോ

തലയുയർത്തിനോക്കവേ

ചിരിയുമായി പെരുമരം!

മരമതിന്റെ ചിരിയിലാ-

യുണ്ടു ചോദ്യമിങ്ങനെ

അകലെനിന്നു നോക്കിയാ-

ലറിയുമോ നിജസ്ഥിതി !

തണലിലെന്നുമെപ്പോഴും

സ്നേഹമായ്ച്ചൊരിഞ്ഞിടും

പൂക്കളേ പൊഴിഞ്ഞിടൂവെ-

ന്നാരു ചൊല്ലിക്കേട്ടതോ?

സിംപിൾ ചന്ദ്രൻ

Leave a Reply

Your email address will not be published. Required fields are marked *