എട്ട് ദിവസത്തിനകം മടങ്ങിവരണം; നാഷണല്‍ പാര്‍ട്ടിക്ക് സൂസന്‍ ലെയ്യുടെ അന്ത്യശാസനം

കാന്‍ബറ: ലിബറല്‍-നാഷണല്‍ സഖ്യത്തിലെ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍, സഖ്യകക്ഷിയായ നാഷണല്‍ പാര്‍ട്ടിക്ക് മടങ്ങിവരാന്‍ എട്ട് ദിവസത്തെ അന്ത്യശാസനം നല്‍കി പ്രതിപക്ഷ നേതാവ് സൂസന്‍ ലെയ്. ഫെബ്രുവരി 9-ന് പാര്‍ലമെന്റിന്റെ രണ്ടാമത്തെ സിറ്റിംഗ് ആഴ്ച ആരംഭിക്കുന്നതിന് മുമ്പ് നാഷണല്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍, ഷാഡോ കാബിനറ്റിലെ ഒഴിവുകളിലേക്ക് സ്ഥിരമായ നിയമനം നടത്തുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ആഴ്ച ഗവണ്‍മെന്റിന്റെ ‘ഹേറ്റ് സ്പീച്ച്’ (Hate Speech) നിയമങ്ങളുമായി ബന്ധപ്പെട്ട വോട്ടെടുപ്പില്‍ ലിബറല്‍ പാര്‍ട്ടിയുമായി വിയോജിച്ച് നാഷണല്‍ പാര്‍ട്ടി അംഗങ്ങള്‍ വോട്ട് ചെയ്തതിനെത്തുടര്‍ന്നാണ് സഖ്യം പിളര്‍ന്നത്.നാഷണല്‍ പാര്‍ട്ടി നേതാവ് ഡേവിഡ് ലിറ്റില്‍പ്രൗഡ് ഉള്‍പ്പെടെയുള്ള എല്ലാ ഫ്രണ്ട് ബെഞ്ച് അംഗങ്ങളും ഷാഡോ കാബിനറ്റില്‍ നിന്ന് രാജി വെച്ചിരുന്നു.നാഷണല്‍ പാര്‍ട്ടി അംഗങ്ങള്‍ കൈകാര്യം ചെയ്തിരുന്ന പ്രധാന വകുപ്പുകള്‍ (ട്രേഡ്, കൃഷി, വിഭവങ്ങള്‍ തുടങ്ങിയവ) നിലവിലെ ലിബറല്‍ എം.പിമാര്‍ക്ക് അധിക ചുമതലയായി ഇന്ന് നല്‍കി.

‘നാഷണല്‍ പാര്‍ട്ടി സഖ്യം വിട്ടത് ഖേദകരമാണ്, എങ്കിലും അവര്‍ക്ക് തിരിച്ചുവരാനുള്ള വാതില്‍ ഇപ്പോഴും തുറന്നുകിടക്കുന്നു’ എന്ന് ലെയ് പറഞ്ഞു. എന്നാല്‍, ഇത് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.

അടുത്ത മാസം 9-നകം സഖ്യം പുനഃസ്ഥാപിച്ചില്ലെങ്കില്‍, ഇപ്പോള്‍ താല്‍ക്കാലികമായി നല്‍കിയ ചുമതലകള്‍ സ്ഥിരപ്പെടുത്തുകയും പുതിയ ലിബറല്‍ എം.പിമാരെ ഷാഡോ കാബിനറ്റിലേക്ക് ഉയര്‍ത്തുകയും ചെയ്യും.സൂസന്‍ ലെയ് നാഷണല്‍ പാര്‍ട്ടിക്ക് അന്ത്യശാസനം നല്‍കിയെങ്കിലും, ലിബറല്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അവര്‍ക്കെതിരെ നീക്കങ്ങള്‍ സജീവമാണ്. ആന്‍ഡ്രൂ ഹാസ്റ്റി നേതൃസ്ഥാനത്തേക്കില്ലെന്ന് ഇന്ന് പ്രഖ്യാപിച്ചതോടെ, വലതുപക്ഷ നേതാവ് ആംഗസ് ടെയ്ലര്‍ സൂസന്‍ ലെയ്യെ വെല്ലുവിളിക്കുമോ എന്നാണ് രാഷ്ട്രീയ ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *