കൊല്ലം: അടുത്തവർഷംമുതൽ പത്താംക്ലാസിലെ സിലബസ് 25ശതമാനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. തേവലക്കരയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർഥി മിഥുന്റെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം നിർവഹിച്ച് പ്രസംഗിക്കുന്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പത്താംക്ലാസിലെ സോഷ്യൽസയൻസ് സിലബസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് മൂന്നുകുട്ടികൾ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
“പത്താംക്ലാസിലെ സിലബസ് കൂടുതലാണെന്ന് കുട്ടികൾക്ക് പൊതുവിലുള്ള പരാതിയാണ്. അതിനാൽ അടുത്തവർഷത്തെ സിലബസിൽ ഇപ്പോൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിൽ 25 ശതമാനം കുറയും എന്നുള്ള കാര്യംകൂടി പറയുകയാണ്. അത് കരിക്കുലം കമ്മിറ്റി അംഗീകരിച്ചുകഴിഞ്ഞു. ഉള്ളടക്കത്തിൽ വലിയ വ്യത്യാസമൊന്നും ഉണ്ടാവില്ല. പക്ഷേ, വലിപ്പം 25 ശതമാനം കുറയും’’- മന്ത്രി പറഞ്ഞു.

