ചെന്നൈ: തമിഴ്‌നാട്ടിൽ രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 28-ന് മധുരയിലെത്തും. ബിജെപി സംഘടിപ്പിക്കുന്ന വൻ പൊതുസമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. തിരുപ്പരൻകുന്ദ്രം ദീപം തെളിയിക്കൽ വിവാദത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി മധുര സന്ദർശിക്കുന്നത് എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
കഴിഞ്ഞ മാസം മധുരയിൽ മോദിയുടെ റാലി നടത്താൻ ബിജെപി ശ്രമിച്ചിരുന്നെങ്കിലും സഖ്യകക്ഷിയായ എഐഎഡിഎംകെയുടെ കടുത്ത എതിർപ്പിനെത്തുടർന്ന് അത് റദ്ദാക്കിയിരുന്നു. അന്ന് ചെന്നൈയിലേക്ക് മാറ്റിയ പരിപാടി, ഇത്തവണ എഐഎഡിഎംകെയുടെ എതിർപ്പുകൾ അവഗണിച്ച് മധുരയിൽ തന്നെ നടത്താനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
ദക്ഷിണ തമിഴ്‌നാട്ടിലെ പാർട്ടിയുടെ അടിത്തറ ശക്തമാണെന്ന് തെളിയിക്കാനുള്ള ഒരു ശക്തിപ്രകടനം കൂടിയായിരിക്കും ഈ സന്ദർശനം. എഐഎഡിഎംകെയുമായുള്ള രാഷ്ട്രീയ തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മോദിയുടെ മധുര സന്ദർശനം തമിഴ് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾക്ക് വഴിതുറന്നേക്കും.

