ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ഏഴാം ദിനമായ ഇന്ന് ഉച്ചവരെ നാടകീയമായ സംഭവവികാസങ്ങൾക്കാണ് സഭ സാക്ഷ്യം വഹിച്ചത്. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിൽ, പ്രധാനമന്ത്രിയുടെ പരമ്പരാഗതമായ മറുപടി പ്രസംഗം കൂടാതെ തന്നെ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം ലോക്സഭ പാസാക്കി. കഴിഞ്ഞ 22 വർഷത്തിനിടെ ആദ്യമായാണ് പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ ലോക്സഭയിൽ ഈ പ്രമേയം പാസാക്കുന്നത്. സഭയിൽ പ്ലക്കാർഡുകളുയർത്തിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ച പ്രതിപക്ഷ ഭേദഗതികൾ തള്ളിക്കൊണ്ട് ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയത്. ഇതിനെത്തുടർന്ന് ലോക്സഭ ഉച്ചയ്ക്ക് 2 മണി വരെ പിരിഞ്ഞു.
രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നു. സഭയുടെ അന്തസ്സിന് നിരക്കാത്ത രീതിയിൽ പെരുമാറിയെന്ന് ആരോപിച്ച് എട്ട് പ്രതിപക്ഷ എംപിമാരെ ഇന്ന് സസ്പെൻഡ് ചെയ്തു. മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവാനെയുടെ ആത്മകഥയിലെ പരാമർശങ്ങൾ ഉന്നയിക്കാൻ ശ്രമിച്ച പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ സ്പീക്കർ തടഞ്ഞത് രൂക്ഷമായ തർക്കത്തിന് കാരണമായി. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് വാക്കൗട്ട് നടത്തി

