ഇസ്ലാമാബാദ്: പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ശക്തമായ ചാവേർ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി വിശ്വാസികൾ ഒത്തുകൂടിയ സമയത്താണ് പള്ളിക്കുള്ളിൽ സ്ഫോടനമുണ്ടായത്. ആക്രമണത്തിൽ 170-ഓളം പേർക്ക് പരിക്കേറ്റതായാണ് പാക് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സ്ഫോടനത്തെത്തുടർന്ന് പ്രദേശം പൂർണ്ണമായും സുരക്ഷാസേനയുടെ നിയന്ത്രണത്തിലായി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, രാജ്യത്ത് വർദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെ തുടർച്ചയായാണ് ഇതിനെ വിലയിരുത്തുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി പാകിസ്താന്റെ വിവിധ ഭാഗങ്ങളിൽ ആരാധനാലയങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ പതിവാകുകയാണ്. സ്വന്തം മണ്ണിൽ വളരുന്ന ഭീകരവാദത്തെ നിയന്ത്രിക്കാനാവാതെ രാജ്യം കടുത്ത സുരക്ഷാ വെല്ലുവിളിയാണ് നേരിടുന്നത്

