ഓസ്ലോ: മുൻ പ്രധാനമന്ത്രിയും നോബൽ കമ്മിറ്റി മുൻ ചെയർമാനുമായ തോർബ്ജോൺ ജാഗ്ലാൻഡിനെതിരെ (Thorbjørn Jagland) ഗുരുതരമായ അഴിമതി ആരോപണത്തിൽ നോർവീജിയൻ പോലീസ് അന്വേഷണം ആരംഭിച്ചു. അന്തരിച്ച അമേരിക്കൻ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകളെത്തുടർന്നാണ് നടപടി. നോർവേയിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമായ ‘ഓക്കോക്രിം’ (Økokrim) ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട മൂന്ന് ദശലക്ഷത്തിലധികം വരുന്ന ‘എപ്സ്റ്റീൻ ഫയലുകളിൽ’ നിന്നാണ് ജാഗ്ലാൻഡിനെതിരെയുള്ള തെളിവുകൾ ലഭിച്ചത്. ജാഗ്ലാൻഡ് നോബൽ കമ്മിറ്റി ചെയർമാനായും കൗൺസിൽ ഓഫ് യൂറോപ്പ് ജനറൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്ന കാലഘട്ടത്തിൽ എപ്സ്റ്റീനിൽ നിന്ന് വിലപിടിപ്പുള്ള സമ്മാനങ്ങൾ, വിദേശ യാത്രകൾ, സാമ്പത്തിക സഹായങ്ങൾ എന്നിവ കൈപ്പറ്റിയിട്ടുണ്ടോ എന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. 2014-ൽ എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപിലേക്ക് ജാഗ്ലാൻഡും കുടുംബവും യാത്ര പ്ലാൻ ചെയ്തിരുന്നതായും ഫയലുകളിൽ സൂചിപ്പിക്കുന്നു.
നിലവിൽ ഒരു അന്താരാഷ്ട്ര സംഘടനയുടെ മുൻ തലവൻ എന്ന നിലയിൽ ജാഗ്ലാൻഡിന് ലഭിക്കുന്ന പ്രത്യേക പരിരക്ഷ (Immunity) നീക്കം ചെയ്യാൻ നോർവീജിയൻ വിദേശകാര്യ മന്ത്രാലയം നടപടികൾ തുടങ്ങി. ജാഗ്ലാൻഡിനെ കൂടാതെ നോർവീജിയൻ രാജകുമാരി മെറ്റെ മാരിറ്റും (Crown Princess Mette-Marit) എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരിൽ നിലവിൽ വലിയ വിമർശനങ്ങൾ നേരിടുന്നുണ്ട്. രാജകുടുംബാംഗങ്ങളും ഉന്നത രാഷ്ട്രീയക്കാരും ഉൾപ്പെട്ട ഈ വിവാദം നോർവേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയായി മാറിക്കഴിഞ്ഞു.

