ഉന്നത സാഹിത്യ പ്രതിഭകൾ ആരുടെയും അടിമകളല്ല

പ്രമുഖ കവിയും നിരൂപകനും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാന ന്ദനും പ്രമുഖ സാഹിത്യകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സാറ ജോസഫ് ഇന്നത്തെ ഭരണമാറ്റത്തെപ്പറ്റി പ്രതികരിച്ചത് അതിവൈകാരികമായ ഒരഭിപ്രായമല്ല.മനുഷ്യ ജീവിതത്തെ വരിഞ്ഞുമുറുക്കുന്ന ജാതിമത-രാഷ്ട്രീയ പാര്‍ട്ടികളുടെ മറവില്‍ മനുഷ്യരെ വില്പനച്ചരക്കാക്കി മാറ്റുന്ന രാഷ്ട്രീയ കച്ചവട സംസ്‌കാരം മാറണം.തെരെഞ്ഞെടുപ്പില്‍ ജയിക്കാനായി കാല് പിടിച്ചു് തോളില്‍ കയറി വോട്ടുവാങ്ങും.അധികാരം കിട്ടിയാല്‍ കാലുപിടിച്ചവനെ തലോടലല്ല മറിച്ചു് തൊഴിച്ചു മാറ്റുന്നു.പാവങ്ങളുടെ നികുതിപണമെടുത്തു് ലോകത്തിന്റെ മനോരഞ്ജകങ്ങളായ സര്‍വ്വ സുഖഭോഗങ്ങളും അലങ്കാരമാക്കിയാല്‍ പരിഹാസപാത്രങ്ങളായി,നഷ്ടവസന്തങ്ങളുടെ തേങ്ങലുകളാണ് കാണുക.

ഏത് രാഷ്ട്രീയപാര്‍ട്ടി ഭരിച്ചാലും കണ്ടുവരുന്ന പ്രവണത അധികാരത്തിലെത്തിയാല്‍ കാട്ടിലെ മരം, തേവരുടെ ആന,എത്തിയടത്തോളം വലിക്കട്ടെ. 1848-ല്‍ ഏംഗല്‍സ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോവില്‍ പറഞ്ഞത്.അഖില ലോക തൊഴിലാളികളെ സംഘടിക്കുവിന്‍’ എന്ന മുദ്രാവാക്യത്തില്‍ നിന്ന് മാറി എന്റെ ഭാഷയില്‍ ഞങ്ങള്‍ തൊഴിലാളികള്‍ അധികാരം കിട്ടിയാല്‍ മുതലാളിമാര്‍’ എന്നാണ്.ഇങ്ങനെ ഏറിപ്പോയാല്‍ താഴേപ്പോകും അല്ലെങ്കില്‍ നാറിപ്പോകുമെന്നാണവര്‍ പറഞ്ഞത്.നാടന്‍ ഭാഷ പറഞ്ഞാല്‍ കട്ടന്‍ ചായ കടിയുടെ രാഷ്ട്രീയം കുടിയുടെ,പകയുടെ രാഷ്ട്രീയമായി.

ലോകത്തെ ഏറ്റവും കൂടുതല്‍ തെരുവീഥികളുള്ള നഗരം പാരീസാണ്.ഫ്രഞ്ച് വിപ്ല വത്തിന് വഴിയൊരുക്കിയ മഹാ പ്രതിഭകളുടെ നാട്.ഫ്രഞ്ചു് വിപ്ലവത്തിന്റെ ആചാര്യന്മാരില്‍ ഒരാളായ 1694 നവംബര്‍ 21-ന് ജനിച്ച വോള്‍ട്ടയറെ പഠിക്കണം. ലൂയി പതിനഞ്ചാമന്‍ രാജാവിന്റെ ദുര്‍ഭരണത്തെ എതിര്‍ത്തതിന്റെ പേരില്‍ ജയിലില്‍ അടച്ചു,നാട് കടത്തി,രോഷ കുലനായ രാജാവ് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ കത്തിച്ചു. കാറല്‍മാര്‍ക്സിന്റെ സോഷ്യലിസ്റ്റ് കൃതികള്‍ വായിച്ചു വളര്‍ന്ന ലോകത്തെ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ സ്ഥാപകന്‍,സോവിയറ്റ് റഷ്യയുടെ പിതാവും എഴുത്തുകാരനുമായിരുന്ന ലെനിന്‍ റഷ്യയിലെ സാര്‍ ചക്രവര്‍ത്തി ദുര്‍ഭരണത്തിനെതിരെ തൂലിക ചലിപ്പിച്ചു. വ്യക്തിപൂജയും സ്തുതിഗീതങ്ങളും അദ്ദേഹം ഇഷ്ട പ്പെട്ടില്ല.അധികാരികള്‍ ബിംബങ്ങളായാല്‍ അത് നാടിന് ആപത്താണ്.അധികാര ദാര്‍ഷ്ട്യത്തില്‍ വളരേണ്ട പാര്‍ട്ടികളല്ല സോഷ്യ ലിസ്റ്റ് പാര്‍ട്ടികള്‍.

ഐറിഷ് ഇംഗ്ലീഷ് നാടകകൃത്തും,സാഹിത്യകാരനും, ആക്ഷേപഹാസ്യ നിരൂപകനും നോബേല്‍ സമ്മാനജേതാവുമായ ജോര്‍ജ്ജ് ബെര്‍ണാഡ് ഷാ (18561950) രാഷ്ട്രീയക്കാരെ വിലമതിച്ചത് ഇങ്ങനെയാണ്.അയാള്‍ക്ക് എല്ലാം അറിയാമെന്ന ഭാവമാണ്.എന്നാല്‍ ഒന്നുമറിയില്ല’.ലണ്ടനില്‍ ജീവിക്കുന്ന കാലം ഇവിടുത്തെ രാജാവിനെവരെ വിമര്‍ശിച്ച ഷാ പറഞ്ഞത് മലയാളിക്ക് തള്ളിക്കളയാന്‍ പറ്റുമോ? വികസിത രാജ്യങ്ങളിലെ എല്ലാം ജനപ്രതി നിധികളും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരും പുസ്തകങ്ങള്‍ വായിക്കുന്നവരും,ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുമാണ്.ഹീനപ്രവര്‍ത്തികള്‍ ചെയ്യുന്ന ഒരാളും മന്ത്രിസഭയില്‍ എന്നല്ല ജനപ്രതിനിധിയായും വാഴിക്കില്ല. ജാതിമതം വാഴുന്ന നാട്ടില്‍ ഇതൊക്കെ മറയാക്കി വരുന്നവരുടെ യോഗ്യത ഒരു നിമിഷം ചിന്തിക്കുന്നത് നല്ലതാണ്.ഇവിടുത്തെ മന്ത്രിമാര്‍ ജനങ്ങള്‍ക്കൊപ്പമാണ് സഞ്ചരിക്കുന്നത്.ഇന്ത്യയില്‍ ജനാധിപത്യമെങ്കിലും ജീവനെ ഭയന്ന് രാജഭടന്മാരുടെ ധാരാളം കാറുകളുടെ അകമ്പടിയിലാണ് സഞ്ചരിക്കുന്നത്.ഈ അകല്‍ച്ച എങ്ങനെയുണ്ടായി? ഇവര്‍ ആരുടെ ജനപ്രതിനിധികളാണ്? വീണ്ടും വീണ്ടും അധികാരത്തില്‍ വന്ന് തലമുറകള്‍ക്കായി സമ്പാദിക്കുന്നത് ആരും കാണുന്നില്ലേ?

നമ്മുടെ പഠിക്കുന്ന കുട്ടികള്‍ നാട് വിടുന്നു. ആരും ഗൗരവമായി കാണുന്നില്ല.പഠിക്കുന്ന കുട്ടികള്‍ വരെ മദ്യം, കഞ്ചാവ്,കറുപ്പ്,ഹെറോയിനില്‍ കുരുങ്ങി പുതിയൊരു വിദ്യാഭ്യാസ സംസ്‌കാരം വളരുന്നു.ആരാണ് ഇതിനുത്തരവാദികള്‍? ആ കൂട്ടത്തില്‍ സാഹിത്യ സൃഷ്ടികളുടെ അന്തഃസത്ത മാറി,ആശയ ഗൗരവം മാറി,സംഗീതത്തിന്റെ താളം മാറി.ബഹുഭൂരിപക്ഷം സര്‍ഗ്ഗ പ്രതിഭകള്‍ ബുദ്ധിപരതയില്‍ നിന്നും വിമര്‍ശനത്തില്‍ നിന്നുമകന്ന് സ്തുതിപാഠകരായി രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന മുന്തരിച്ചാറില്‍ ആനന്ദം കണ്ടെത്തുന്നു.വിമര്‍ശനങ്ങളെ ഉള്‍കൊള്ളുന്ന ഇടതുപക്ഷം വിമര്‍ശനങ്ങളെ സമചിത്ത തയോടെ കാണണം.തെറ്റുണ്ടെങ്കില്‍ തിരുത്തല്‍ പ്രക്രിയകളാണ് വേണ്ടത്. ലോകത്തു് വേട്ടയാടുന്നത് ഏകാധിപത്യ-ബൂര്‍ഷ്വാവര്‍ഗ്ഗീയ പാര്‍ട്ടികളാണ്.ഏത് പാര്‍ട്ടിയായാലും സഹ ജീവികളോടുള്ള കരുതലിന് പകരം ജാതി മത രാഷ്ട്രീയം നോക്കി മാര്‍ക്കിട്ടാല്‍ പിന്നീട് ഊറി കരയേണ്ടിവരും.ജയം തോല്‍വിയെ ക്കാള്‍ ഓരോ പാര്‍ട്ടിയും നിലകൊള്ളേണ്ടത് അവരുടെ സമീപനങ്ങളിലാണ്.

ഏത് രാഷ്ട്രീയ പാര്‍ട്ടി ഭരിച്ചാലും മനുഷ്യര്‍ നേരിടുന്ന നീറുന്ന മഹാ സത്യത്തിലേക്ക് കടന്നുവരണം.ഗാലറിയില്‍ കളികണ്ടുകൊണ്ടിരിന്ന ഏതാനം സാഹിത്യ പ്രതിഭകള്‍ അള ന്നുകുറിച്ച് പറയുന്നത് മനുഷ്യ നന്മകള്‍ക്ക് വേണ്ടിയാണ്.സോഷ്യല്‍ മീഡിയയില്‍ പി.ആര്‍ തൊഴിലാളികള്‍ പൊക്കി പറഞ്ഞിട്ടോ, ലക്ഷങ്ങള്‍ കൊടുത്തു പത്രത്തില്‍ പൊങ്ങച്ചം കാണിച്ചിട്ടോ,സൈബര്‍ ഗുണ്ടകള്‍ അതിക്ഷേപം നടത്തിയാലൊന്നും ഇരുട്ടിനെ വെളിച്ചമാക്കാന്‍ പറ്റില്ല.എഴുത്തുകാരന്‍ അധികാരത്തിന്റെ ഭാഗമായതുകൊണ്ട് സത്യം മറച്ചുവെക്കണോ? അത് ആത്മാഭിമാനമുള്ള എഴുത്തുകാര്‍ക്ക് ചേര്‍ന്നതല്ല.സി.പി.ഐ നേതാവും എഴുത്തുകാ രനുമായിരുന്ന സി.അച്യുതമേനോന്‍ രണ്ട് പ്രാവശ്യം (19691977) മുഖ്യ മന്ത്രിയായി.തന്റെ എഴുത്തിലൂടെ ലഭിച്ച പണമാണ് സ്വന്തം ചെലവിനായി ഉപയോഗിച്ചത്. അതുപോലെ ഈ.എം.എസ്,എം.എ.ബേബി, ബിനോയ് വിശ്വം,കടന്നപ്പള്ളി രാമചന്ദ്രന്‍, ജി.സുധാകരന്‍ തുടങ്ങി പലരും സ്വന്തം അദ്ധ്വാനത്തിലൂടെ ജീവിക്കുന്നവരാണ്.ഇന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ എത്ര പേരെ ഈ ഗണത്തില്‍ കാണാന്‍ സാധിക്കും?

പല ദരിദ്ര രാജ്യങ്ങളെടുത്താല്‍ അവിടെയെല്ലാം ചവുട്ടിമെതിക്കപ്പെടുന്നവന്റെ ദീന രോധനങ്ങളാണ്. സമൂഹത്തില്‍ അനീതി,ചൂഷണം,വഞ്ചന,സ്വാര്‍ത്ഥത,മതഭ്രാന്ത് നട ക്കുമ്പോള്‍ നിഷ്‌കളങ്കമായി ആരും പുഞ്ചിരിക്കില്ല.നിസ്സഹായരായ മനുഷ്യരുടെ മധ്യത്തി ലേക്ക് സഹാനുഭൂതിയുമായി കടന്നുവരുന്നവരാണ് കലാ സാഹിത്യ പ്രതിഭകള്‍.അവര്‍ ഒരു ജാതിമത രാഷ്ട്രീയപാര്‍ട്ടികളുടെ അടിമകളായിരിക്കില്ല.മതേതര കേരളത്തില്‍ പുത്തന്‍ പ്രഭു വര്‍ഗ്ഗവും വര്‍ഗ്ഗീയതയും വളരാതിരിക്കാന്‍ എല്ലാം പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്വമുണ്ട്.

കാരൂര്‍ സോമന്‍, (ചാരുംമൂടന്‍)

Leave a Reply

Your email address will not be published. Required fields are marked *