ടെഹ്റാൻ: ഇറാനിൽ കഴിഞ്ഞ മാസം നടന്ന രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കെതിരെ സർക്കാർ നടത്തിയ അടിച്ചമർത്തലുകളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം കുറഞ്ഞത് 7,002 ആയതായി മനുഷ്യാവകാശ പ്രവർത്തകർ വെളിപ്പെടുത്തി. വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ടുകളിലാണ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന മരണവിവരങ്ങൾ പുറത്തുവന്നത്.
യഥാർത്ഥ മരണസംഖ്യ ഇതിലും എത്രയോ മുകളിലാകാമെന്നാണ് ആക്ടിവിസ്റ്റുകൾ ഭയപ്പെടുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഇറാൻ ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങൾക്കിടയിലും വിവിധ സ്രോതസ്സുകളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്.
പ്രതിഷേധക്കാരെ അടിച്ചമർത്താൻ സൈന്യം ആയുധങ്ങൾ പ്രയോഗിച്ചതായും ആയിരക്കണക്കിന് ആളുകളെ തടവിലാക്കിയതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റ പലരുടെയും വിവരങ്ങൾ ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. ഇറാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ അടിച്ചമർത്തലുകളിലൊന്നാണ് കഴിഞ്ഞ മാസങ്ങളിൽ നടന്നതെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.

