ഡെല്‍ഹി: രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായ ഡൽഹിയിൽ പുതുതായി നിർമ്മിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് സമുച്ചയത്തിന്റെ നാമകരണം ഇന്ന് (ഫെബ്രുവരി 13) പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കും. ‘സേവാ തീർത്ഥ്’ എന്നാണ് സമുച്ചയത്തിന് പേരിട്ടിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 1:30-ന് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി പേര് അനാച്ഛാദനം ചെയ്യും. തുടർന്ന് സേവാ തീർത്ഥവും അതോടൊപ്പം നിർമ്മിച്ച കർത്തവ്യ ഭവൻ-1, കർത്തവ്യ ഭവൻ-2 എന്നിവയും അദ്ദേഹം ഔദ്യോഗികമായി രാഷ്ട്രത്തിന് സമർപ്പിക്കും.
സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഈ കെട്ടിടങ്ങൾ നിർമ്മിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിക്കപ്പെട്ട സൗത്ത് ബ്ലോക്കിൽ നിന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) ഇനി സേവാ തീർത്ഥിലേക്ക് മാറുന്നത്. സേവാ തീർത്ഥിൽ പ്രധാനമന്ത്രിയുടെ ഓഫീസിന് പുറമെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ്, ക്യാബിനറ്റ് സെക്രട്ടേറിയറ്റ് എന്നിവയും പ്രവർത്തിക്കും. കർത്തവ്യ ഭവൻ-1, 2 സമുച്ചയങ്ങളിലായി ധനകാര്യം, പ്രതിരോധം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി പ്രധാനപ്പെട്ട വിവിധ മന്ത്രാലയങ്ങൾ ഒരേ മേൽക്കൂരയ്ക്ക് കീഴിലാകും.
ഭരണനിർവ്വഹണം കൂടുതൽ കാര്യക്ഷമമാക്കാനും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താനുമാണ് ഈ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്. വൈകുന്നേരം 6 മണിക്ക് സേവാ തീർത്ഥിൽ നടക്കുന്ന പൊതുപരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ‘അധികാരമല്ല, സേവനമാണ് ലക്ഷ്യം’ എന്ന സന്ദേശമുയർത്തിയാണ് ‘എക്സിക്യൂട്ടീവ് എൻക്ലേവ്’ എന്ന് നേരത്തെ നിശ്ചയിച്ചിരുന്ന പേര് മാറ്റി ‘സേവാ തീർത്ഥ്’ എന്നാക്കിയത്. പരിസ്ഥിതി സൗഹൃദപരമായ രീതിയിൽ രൂപകൽപ്പന ചെയ്ത ഈ സമുച്ചയങ്ങൾ ഡിജിറ്റൽ സംവിധാനങ്ങളാൽ സംയോജിപ്പിക്കപ്പെട്ടവയാണ്

